ചടയമംഗലത്ത് രാമായണത്തിലെ ജഡായു എത്തി; വൈറലായ ദൃശ്യങ്ങള്‍ക്ക് പിന്നില്‍

2014ല്‍ അര്‍ജന്റീനിയയില്‍ നിന്ന് എടുത്തതാണെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. വീഡിയോയില്‍ കാണുന്നത് കോണ്ടോ എന്ന പക്ഷിയാണ്

കൊല്ലം: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊല്ലം ചടയമംഗലത്തെ ജഡായുപാറയില്‍ രാമായണത്തിലെ ജഡായു പക്ഷി എത്തി എന്നതരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും പിന്നിലെ സത്യം അങ്ങനെയല്ല.

ഈ ദൃശ്യങ്ങള്‍ 2014ല്‍ അര്‍ജന്റീനിയയില്‍ നിന്ന് എടുത്തതാണെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. വീഡിയോയില്‍ കാണുന്നത് കോണ്ടോ എന്ന പക്ഷിയാണ്. വലിയ ചിറകുകളോട് കൂടിയ ഇവ കഴുകന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പക്ഷിയാണ്. വീഡിയോയില്‍ കാണുന്ന കോണ്ടോ പക്ഷിയെ വിഷബാധയേറ്റ നിലയിലാണ് 2014ല്‍ കണ്ടെത്തിയത്.

അന്ന് ഈ പക്ഷിയെ അര്‍ജന്റീനയിലെ ഒരു മൃഗശാലയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നതായി വാര്‍ത്ത വന്നിരുന്നു. മുന്‍ വര്‍ഷങ്ങളിലും ഈ വീഡിയോ പലപേരുകളിലും പ്രചരിച്ചിരുന്നു. ഇതിന് മുമ്പ് കര്‍ണാടകയില്‍ എത്തിയ രാമായണത്തിലെ പക്ഷിയെന്ന പേരിലും ഇതേ വീഡിയോ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇത് പ്രചരിക്കുന്നത്.

ഇത്തവണ കൊല്ലത്ത് ജഡായുപാറയില്‍ എത്തിയ രാമായണത്തിലെ പക്ഷിയെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാഴ്ചയില്‍ ജഡായുപാറയ്ക്ക് സമാനമായ സ്ഥലത്ത് നിന്നുളളതാണ് ദൃശ്യങ്ങള്‍. അതുകൊണ്ട് തന്നെ ഇത് ജഡായു പാറയാണെന്ന് ധാരാളം പേര്‍ തെറ്റുധരിക്കുന്നത്.

Exit mobile version