ഇതൊന്നും ഇവിടെ പറ്റില്ല, ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാര്‍ ഇട്ടുകൊണ്ട് വേണം വരാന്‍, ജീന്‍സ് പാടെ പാടില്ല; തിരുവനന്തപുരം ബിഎഡ് കോളേജ് ഒരു സദാചാര കോട്ടയാണ്; രോഷ കുറിപ്പ്

തിരുവനന്തപുരം ഗവണ്‍മെന്റ് ബിഎഡ് കോളേജ് ഒരു സദാചാര കോട്ടയാണ് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

തിരുവനന്തപുരം: കാലം എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും വസ്ത്രധാരണം ഇന്നും ഏവരും ചര്‍ച്ച ചെയ്യുന്ന ഒന്നു തന്നെയാണ്. ഇറുകിയൊരു വസ്ത്രമിട്ടാല്‍ പിന്നെ കഴുകന്‍ കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും. ഇപ്പോള്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ബിഎഡ് കോളേജിലെ സദാചാര ചിന്താഗതി പുറത്ത് കൊണ്ടുവന്നിരിക്കുകയാണ് കോളേജിലെ വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മി അറയ്ക്കല്‍. ഫേസ്ബുക്കിലൂടെയാണ് ശ്രീലക്ഷ്മി രംഗത്ത് വന്നത്.

‘ഇതൊന്നും ഇവിടെ പറ്റില്ല ; ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാര്‍ ഇട്ടുകൊണ്ട് വേണം വരാന്‍. പിന്നെ ജീന്‍സ്..അയ്യയ്യോ…അത് പാടെ പാടില്ല’ ഇപ്രകാരമായിരുന്നു അഡ്മിഷന്‍ എടുക്കാന്‍ നേരത്ത് അധ്യാപിക പറഞ്ഞതെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ‘ഷാള്‍ തോന്നിയപോലെ ഒന്നും ഇടരുത്, മറക്കേണ്ടത് ഒക്കെ മറച്ച് ഇട്ടോണം’- മറ്റൊരു അധ്യാപകന്റെ വാക്കുകള്‍ ഇങ്ങനെയെന്നും ശ്രീലക്ഷ്മി പറയുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ബിഎഡ് കോളേജ് ഒരു സദാചാര കോട്ടയാണ് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തിരുവനന്തപുരം ഗവണ്‍മെന്റ് ബിഎഡ് കോളേജ് ഒരു സദാചാര കോട്ടയാണ്. അഡ്മിഷന്‍ എടുക്കാന്‍ പോയത് ടോപ്പും ലഗ്ഗിന്‍ ഉം ഇട്ടുകൊണ്ടാണ്. എന്റെ വേഷം കണ്ടതേ ഒരു ടീച്ചര്‍ പറഞ്ഞു ‘ഇതൊന്നും ഇവിടെ പറ്റില്ല ; ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാര്‍ ഇട്ടുകൊണ്ട് വേണം വരാന്‍. പിന്നെ ജീന്‍സ്..അയ്യയ്യോ…അത് പാടെ പാടില്ല’ ആദ്യമായി ഒരു ചുറ്റുപാടിലേക്ക് പോവുകയല്ലേ.. മാത്രമല്ല ആറ്റുനോറ്റ് കിട്ടിയ അഡ്മിഷനും.

ഞാന്‍ തലകുലുക്കി സമ്മതിച്ചു. നല്ല ഒരു ചുരിദാറുപോലും സ്വന്തമായില്ലാത്ത ഞാന്‍ പിന്നെ ചുരിദാറിന് വേണ്ടി കിടന്ന് പാഞ്ഞു. മൂന്ന് സെറ്റ് ചൂരിദാറും ലൈനിങ്ങും എല്ലാം കൂടെ 2000 രൂപ.. ഇനി അതൊന്ന് തയ്ച്ച് കിട്ടാനായി കടയായ കടകളില്‍ എല്ലാം കയറി വില ചോദിച്ചു. 600 for one churidar stitching. ഇത് കേട്ട് എന്റെ ബോധം പോയി. അങ്ങനെ മൂന്ന് ചുരിദാര്‍ തയ്ച്ചപ്പോളേക്കും എന്റെ 4000 രൂപ പൊടിപൊടിഞ്ഞു.
ങമഃാ 3500 രൂപക്ക് ഒരുമാസം തളളി നീക്കുന്ന എനിക്ക് ഒറ്റദിവസം കൊണ്ട് ചിലവായത് 4000 രൂപ.

അതിന് ശേഷം കലാലയത്തിലേക്ക് ചെന്നു. അസംബ്ലി ഒക്കെ കഴിഞ്ഞ് ഒരു സര്‍ വന്ന് പറഞ്ഞു. ‘ഷാള്‍ തോന്നിയപോലെ ഒന്നും ഇടരുത്, മറക്കേണ്ടത് ഒക്കെ മറച്ച് ഇട്ടോണം ‘ ഹോ എന്തൊരു നല്ല സാര്‍…മറക്കേണ്ടതൊക്കെ ഷാളിട്ട് മറക്കുന്നതിനിടക്ക് ഷാളൊന്നു മാറിപോയാല്‍ … ഇതോര്‍ത്ത് എന്റെ ചങ്ക് പിടഞ്ഞു. ഈ ലോകത്തുളള മനുഷ്യന്‍മാരൊക്കെ ആ സാമഗ്രഹി കുടിക്കാതെ വന്നതാവും എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു.

ഇതൊക്കെ സഹിച്ച് സഹിച്ച് ഇരുന്നപ്പോളാണ് പ്രിന്‍സിപ്പള്‍ ഒരു ദിവസം ക്ലാസ്സില്‍ വന്നത് .
സോക്രട്ടീസിനെ പറ്റായോ പ്ലേറ്റോയെ പറ്റിയോ സര്‍ എന്തോ പറയുകയായിരുന്നു.
‘അവര്‍ നിരന്തരം സിസ്റ്റത്തോട് കലഹിച്ചിരുന്നു; ചോദ്യം ചോദിച്ചിരുന്നു. അതിനാല്‍ സമൂഹം അവരെ പൊട്ടന്‍മാര്‍ എന്ന് മുദ്രകുത്തിയിരുന്നു’ഇങ്ങനെ എന്തോ ഒരു വാക്യം സര്‍ പറഞ്ഞപ്പോള്‍ എന്നിലെ സ്ത്രീശക്തി ഉണര്‍ന്നു.

‘സര്‍ എന്നാല്‍ എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്. എന്തിനാണ് ഷോള്‍ ഇടണം എന്ന് ഇത്ര നിര്‍ബന്ധം വെക്കുന്നത്? എന്താണ് ലഗ്ഗീന്‍സ് ഇട്ടാല്‍ പ്രശ്‌നം.’ ‘അതൊക്കെ ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്.പെട്ടന്ന് അത് നമുക്ക് മാറ്റാന്‍ പറ്റില്ലല്ലോ…gradually it will change. പണ്ട് ഇവിടെ സാരി ഉടുക്കണം എന്നായിരുന്നു നിബന്ധന ;
ഇപ്പോള്‍ അത് മാറി ചുരിദാര്‍ ഇടാം എന്നായല്ലോ… അതുപോലെ ഈ സിസ്റ്റവും മാറും.’ സര്‍ പറഞ്ഞു. ഞാന്‍ ആ ഉത്തരത്തില്‍ ഇപ്പോളും തീരേ സന്തോഷവതി അല്ല.

എല്ലാ ബുധനാഴ്ചകളിലും അവസാന പിരീഡ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ആണ്. ഈ കഴിഞ്ഞ ബുധനാഴ്ച എന്റെ കൂട്ടുകാരി സുദിന അവിടെ അവള്‍ എഴുതിയ ഒരു കഥ വായിച്ചു. ഒരു വേശ്യ സ്ത്രീയുടെ കഥ ആയിരുന്നു അത്. വെളളിയാഴ്ച അസംബ്ലിക്ക് ശേഷം ഒരു ടീച്ചര്‍ വന്ന് അനൗണ്‍സ് ചെയ്യുകയാണ് ‘ഇത്തരം കഥ ഒന്നും ഈ കോളേജില്‍ വായിക്കാന്‍ പറ്റില്ല ‘ എന്ന്. ആ കഥക്ക് എന്താണ് കുഴപ്പം എന്ന് ചോദിച്ചപ്പോള്‍ അതില്‍ സഭ്യതയില്ല എന്നാണ് ഉത്തരം കിട്ടിയത്.

ഇത്തരം ടീച്ചേഴ്‌സാണ് ബി.എഡ് കുട്ടികളെ പഠിപ്പിക്കുന്നത് എന്നോര്‍ത്തപ്പോള്‍ തന്നെ എനിക്ക് നാണക്കേട് തോന്നി. ഒരു സാഹിത്യ സൃഷ്ടിപോലും കേട്ടിരിക്കാനുളള സഹിഷ്ണുത പലര്‍ക്കും ഇല്ല എന്നോര്‍ത്തപ്പോള്‍ എനിക്ക് വളരെ സങ്കടം ആയി. ഇവര്‍ ട്രെയിന്‍ ചെയ്യുന്ന കുട്ടികളാണാ നാളെ ക്ലാസ്‌റൂമില്‍ പോയി ഒരു ജനതയേ വാര്‍ത്തെടുക്കുന്നത്. നാളെ മലയാളം പ്ലസാടൂ സിലബസില്‍ ലൈംഗീകത പരാമര്‍ശിക്കുന്ന ഒരു പാഠം ഉള്‍ക്കൊളളിച്ചാല്‍ ആ പോര്‍ഷന്‍ സ്‌കിപ്പ് ചെയ്ത് ഇവര്‍ ക്ലാസ് എടുക്കുമോ?

ബയോളജി പിരിഡിലെ reproduction എന്ന ചാപ്റ്റര്‍ ഇവര്‍ ട്രെയിന്‍ ചെയ്യുന്ന കുട്ടികള്‍ ഏത് രീതിയിലാവും എടുത്ത് കൊടുക്കുക? ഒരു കുട്ടി ഒരു വേശ്യയേ പറ്റി കഥ എഴുതികൊണ്ട് വന്നാല്‍ ഏത് രീതിയിലാവും ആ കുട്ടിയോട് ഇവര്‍ ട്രെയിന്‍ ചെയ്യുന്ന ടീച്ചേഴ്‌സ് പ്രതികരിക്കുക? ഇതെല്ലാം ഓര്‍ക്കുമ്പോ നല്ല റിലാക്‌സേഷന്‍ ഉണ്ട്. സുദിന ക്ലാസ്സില്‍ വായിച്ച കഥ കൂടെ ചേര്‍ക്കുന്നു

വേശ്യ
********
പകലിലെ കണ്ടുമുട്ടലിനേക്കാള്‍ രാത്രിയിലെ കണ്ടുമുട്ടലുകള്‍ക്കായിരുന്നു ആനന്ദം.. അങ്ങനെ ഒരു രാത്രി കടല്‍ കാണാന്‍ വന്നവരില്‍ ഒരാള്‍ എന്റെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് നടന്നു.. ചിലരുടെയെങ്കിലും നോട്ടം ഞങ്ങള്‍ക്കുമേലായിരുന്നു… ഒറ്റ നോട്ടത്തില്‍ കമിതാക്കളെന്നോ ദാമ്പതികളെന്നോ തോന്നും പോലെ ഞങ്ങള്‍ നടന്നു… ഇടയ്‌ക്കെപ്പോളൊക്കെയോ അയാള്‍ കൈവിരലുകള്‍ എന്റെ വയറില്‍ അമര്‍ത്തുന്നുണ്ടായിരുന്നു .. ഞാന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നു…

ചുറ്റുമുള്ളതിനെയൊന്നും വക വെക്കാതെ ഞങ്ങള്‍ പരസ്പരം ചേര്‍ന്ന് കടല്‍ തീരത്തിലൂടെ നടന്നു… ഇനി നമുക്ക് വീട്ടിലേക്ക് പോയാലോ.. വീട്ടിലോ… അവിടെ ആരെങ്കിലും വന്നാലോ? ഇല്ല… വരില്ല… എവിടെയെങ്കിലും റൂമെടുത്താലോ?…. വേണ്ട.. എനിക്ക് വീടാണ് ഇഷ്ടം…. കൂടുതലൊന്നും ചോദിക്കാനോ പറയാനോ നിന്നില്ല…. പറഞ്ഞതിന്റെ ഇരട്ടി പൈസ കയ്യില്‍ തരുന്നതിനൊപ്പം രണ്ട് നിബന്ധനകളും അയാള്‍ പറഞ്ഞിരുന്നു, കൂടുതല്‍ ചോദ്യങ്ങളൊന്നുമരുത്, അയാളുടെ ഇഷ്ടം പോലെ എല്ലാം വേണം… അല്ലെങ്കിലും എനിക്കൊക്കെ എന്തിഷ്ടം.. എനിക്ക് വേണ്ടത് പണമല്ലേ… അതുകൊണ്ട് എന്റെ ഇഷ്ടങ്ങള്‍ക്ക് പ്രസക്തി ഇല്ല…

കാറില്‍ കയറിയപ്പോള്‍ ഡ്രൈവറെ നോക്കി ഒന്നു കണ്ണിറുക്കി… എന്റെ ആ കണ്ണിറുക്കത്തില്‍ അയാള്‍ ആനന്ദം കണ്ടെത്തുന്നത് ഞാന്‍ അറിഞ്ഞു… പക്ഷെ ഞങ്ങള്‍ക്കിടയിലെ വഷളന്‍ ചിരിയെയും നോട്ടത്തെയുമൊക്കെ അവഗണിച്ച് അയാളെന്നോട് ചേര്‍ന്നിരുന്നു.. എന്റെ കൈയില്‍ മുറുകെ പിടിച്ചു.. വിരലുകളെ തലോടി… അലസമായി മുഖത്തേക്ക് പാറികിടന്ന മുടി ഇഴകളെ മാറ്റാനായി സൈഡിലെ കണ്ണാടിയിലേക്കൊന്ന് എത്തി നോക്കി… ചുണ്ടുകള്‍ ഒന്നൂടെ ചുവപ്പിക്കാമായിരുന്നു…

വീട്ടിലേക്ക് കയറിയ ശേഷം ഒരു മുറിയുടെ വാതില്‍ തുറന്ന് അയാള്‍ ചൂണ്ടി കാണിച്ചു പറഞ്ഞു, ‘അതാണ് ബാത്‌റൂം.. ഫ്രഷായിക്കോളൂ… ഇടാനുള്ള ഡ്രസ്സ് ആ ബെഡില്‍ കിടക്കുന്ന കവറിലുണ്ട്.. അധികം മേക്കപ്പൊന്നും വേണ്ട.. കണ്ണെഴുതി സിന്ദൂരം തൊടണം.. വേണേല്‍ ഇത്തിരി ലിപ്സ്റ്റിക് ഇട്ടോളൂ… ഓരോരുത്തരും ഓരോ തരത്തിലാണ്… എന്തൊക്കെ വട്ടുകളാണ്…. ആദ്യമായാ ഇങ്ങനെ ഒരാള്‍… ഫ്രഷായി വന്ന് കവറിലെ ചുവന്ന സാരി ഞൊറിയാന്‍ ശ്രമിക്കുമ്പോഴാണ് അയാള്‍ റൂമിലേക്ക് കയറി വന്നത്…

ഞൊറിയൊന്നും വേണ്ട… വെറുതെ അലസമായി ഇട്ടിരുന്നാല്‍ മതി… എന്നാലും താന്‍ സുന്ദരിയാടോ… അതും പറഞ്ഞ് അയാള്‍ തിരികെ പോയി… കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് കണ്ണെഴുതി പൊട്ടു തൊടുമ്പോള്‍ ഇതുവരെ തോന്നാത്തൊരു പുതുമ അനുഭവപ്പെട്ടു… ഒരുക്കം കഴിഞ്ഞ് ഞാന്‍ റൂമിനു പുറത്തിറങ്ങുമ്പോള്‍ അയാള്‍ സോഫയില്‍ ചാരിയിരുന്നു സിഗരറ്റ് വലിക്കുകയായിരുന്നു… നമുക്ക് മുകളില്‍ പോയിരിക്കാം…

മറിച്ച് ഒന്നും പറയാതെ അനുസരണയുള്ള കുട്ടിയെപ്പോലെ ഞാനയാളെ പിന്തുടര്‍ന്നു… നിനക്ക് നൃത്തമറിയോ…? ഉം.. ഞാന്‍ കലാതിലകമായിരുന്നു.. ആവേശത്തോടെ പറഞ്ഞുകഴിഞ്ഞാണോര്‍ത്തത്.. ഇനിയെന്റെ ഭൂതകാലവും അയാള്‍ക്ക് അറിയണമായിരിക്കും.. പക്ഷേ പ്രതീക്ഷയ്ക്ക് വിപരീതമായി അയാള്‍ താളാത്മകമായി പാടാന്‍ തുടങ്ങി…. കാലങ്ങള്‍ക്കു ശേഷം ചിലങ്കയണിയാതെ മനസ്സറിഞ്ഞ് ഞാന്‍ ചുവടുവെച്ചു…

പാട്ടവസാനിപ്പിച്ചതും അയാള്‍ ഓടി വന്നെന്നെ കെട്ടിപിടിച്ചു…. അയാളുടെ നെഞ്ചില്‍ അമര്‍ന്ന എന്റെ തല വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു… ആ നെഞ്ചിടിപ്പിനും ഉണ്ടായിരുന്നു ഒരു താളം… ഇടയ്‌ക്കെപ്പോളൊക്കെയോ മൂര്‍ദ്ധാവില്‍ അയാളുടെ ചുണ്ടുകളമരുന്നതറിഞ്ഞിരുന്നു.. എനിക്ക് നിന്റെ മടിയില്‍ കിടക്കണം.. എല്ലാത്തിനും ഒരു ആജ്ഞയുടെ സ്വരമായിരുന്നു.. പക്ഷെ അതിനും ഒരു സുഖം ഉണ്ടായിരുന്നു… അയാള്‍ മടിയില്‍ കിടക്കുമ്പോഴും ഇമചിമ്മാതെ നോക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു… എന്തിനാണ് നെഞ്ചിങ്ങനെ മിടിക്കുന്നത്.. അയാളുടെ കണ്ണുകളുമായ് കോര്‍ക്കുമ്പോള്‍ നെഞ്ചില്‍ നിന്നും എന്തോ അടിവയറ്റിലേക്ക് പായുന്നതു പോലെ…

എന്താണാലോചിക്കുന്നത്..? ഏയ്.. ഒന്നുമില്ല, ഒരു കഥ പറയട്ടേ..? ഉം.. പറഞ്ഞോളൂ.., അവിടെയും അയാള്‍ എന്റെ പ്രതീക്ഷ തെറ്റിച്ചു… എന്റെ കഥ കേള്‍ക്കാന്‍ വന്നതാകുമെന്നു കരുതിയ ആള്‍ ഇപ്പോളിതാ എന്നോട് കഥ പറയുന്നു…. നിനക്കറിയോ നിന്നെ ഞാന്‍ ആദ്യം കാണുമ്പോള്‍ നീയൊരു കച്ചവടക്കാരനോട് കുപ്പിവളകള്‍ക്ക് വില പേശുകയായിരുന്നു… പക്ഷേ ആദ്യം നിന്റെ മുഖമല്ല ഞാന്‍ കണ്ടത്… പച്ച സാരിയ്ക്കിടയിലൂടെ ഇടുപ്പില്‍ തെളിഞ്ഞു നിന്ന നിന്റെ മറുകായിരുന്നു…

അന്നൊരിക്കല്‍ ചില്ലയെ കാണുമ്പോഴും ഇതുതന്നെയായിരുന്നു ആദ്യം ശ്രദ്ധിച്ചത്… ചില്ല? ‘ഉം.. ചില്ല… അവളെന്റെ ആരായിരുന്നെന്ന് എനിക്ക് പറയാന്‍ അറിയില്ല.. അവള്‍ ഞാന്‍ തന്നെയായിരുന്നു.. ക്യാമ്പസില്‍ എന്റെ ജൂനിയര്‍ ആയിരുന്നു… ഇതേപോലെ എത്ര എത്ര രാത്രികള്‍ ഞങ്ങള്‍ ഒരുമിച്ചുങ്ങിയിട്ടുണ്ടെന്നോ … എത്രയെത്ര തവണ ആ ഇടുപ്പിലെ മറുക് എന്റെ ദന്തക്ഷതങ്ങളേറ്റ് ചുവന്നിരുന്നു.. ഒടുക്കം ആ ചുവപ്പു മാറാന്‍ അവിടെ എത്ര ചുമ്പിച്ചിട്ടുണ്ടെന്നോ…

പിന്നെയൊരിക്കല്‍ അവള്‍ പറഞ്ഞു… ഇനി ഞാന്‍ ചില്ലയല്ല.. ചന്ദ്രന്റെ മകളാണ്… അരുണന്റെ ഭാര്യയും.. പക്ഷെ നമ്മളവസാനിക്കുന്നില്ലെടോ.. നീയെന്നെ ഭദ്രമായി സൂക്ഷിച്ചുവെയ്ക്കണം..ഞാന്‍ നിന്നേയും സൂക്ഷിക്കും… അപ്പോള്‍ നിരാശാകാമുകനാണല്ലേ? നിരാശയോ.. എന്തിന്.. അവളിപ്പോഴും എന്റെയുള്ളില്‍ ഭദ്രമായുണ്ട്…അതുമതി..അതിനപ്പുറം ഒന്നും ആശിച്ചിട്ടില്ല..

പിന്നെ നിങ്ങള്‍ കണ്ടില്ലേ..? ഉം.. കണ്ടു.. അവളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ കണ്ടു… അവളുടെ അച്ഛന്റേയും ഭര്‍ത്താവിന്റെയും കുടുംബക്കാരുടെയും നാട്ടുകാരുടെയുമൊക്കെ മുന്നില്‍ ഞാനവളെ ചുംബിച്ചു… ങേ..?? അവരൊന്നും പറഞ്ഞില്ലേ… ഒന്നും പറഞ്ഞില്ല… ആത്മഹത്യ ചെയ്തവളുടെ കാമുകനോടുള്ള ഔദാര്യം…. ഒന്നും മിണ്ടാന്‍ തോന്നിയില്ല.. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും… നെഞ്ചിനു വല്ലാത്ത ഭാരം… ഒടുക്കം നിശബ്ദത അവസാനിപ്പിച്ചത് അയാള്‍ തന്നെയായിരുന്നു…

പെട്ടെന്ന് അയാളെന്റെ ചുണ്ടുകളെ ചുണ്ടുകള്‍ കൊണ്ട് ബന്ധിച്ചു… എല്ല് നുറുങ്ങുംവണ്ണം അമര്‍ത്തിപ്പിടിച്ചുകൊണ്ടെന്നിലേക്കയാള്‍ പടര്‍ന്നുകയറി.. ഇടുപ്പില്‍ പലവട്ടം നനവുള്ള ചുംബനങ്ങളിറ്റുവീണു.. ഒടുവില്‍ നീണ്ടൊരു ശ്വാസത്തോടെ അയാളെന്റെ നെഞ്ചിലേക്ക് വീണു.. നെഞ്ചില്‍ മുഖം പൂഴ്ത്തിക്കിടന്നു… ആ മുടിയിഴകളിലൂടെ വിരലോടിച്ച് കിടക്കുമ്പോള്‍ എന്തിനെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി… അങ്ങനെ… ഒരു ദീര്‍ഘശ്വാസത്തിനൊടുവില്‍ അയാള്‍ ചോദിച്ചു ഞാന്‍ നിന്നെ വിവാഹം കഴിച്ചോട്ടെ? ഞാന്‍ ഒന്നും മിണ്ടിയില്ല….

പിറ്റേന്ന്.. പറഞ്ഞ സമയം കഴിഞ്ഞു..യാത്ര പറയാനെന്നവണ്ണം ഏറെ നേരം പരസ്പരം വാരിപ്പുണര്‍ന്ന് നിന്നു.. എനിക്കാ നെഞ്ചില്‍ക്കിടന്ന് പൊട്ടിക്കരയാന്‍ തോന്നി..ഏറെ ബദ്ധപ്പെട്ട് കണ്ണീരിനെ പിടിച്ചു നിര്‍ത്തി.. ‘നീയെന്നെ മറക്കുമോ…?’ നിങ്ങളെനിക്കൊരു കസ്റ്റമര്‍ മാത്രമാണ്… അതില്‍ കൂടുതലൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല… നിങ്ങളും ആഗ്രഹിക്കേണ്ട… അത്രയും പറഞ്ഞൊപ്പിച്ച് തിരിഞ്ഞുപോലും നോക്കാതെ പടികളിറങ്ങിനടന്നു…. പിറകില്‍ നിന്നുമയാള്‍ കാമീ എന്ന് നീട്ടി വിളിക്കുന്നുണ്ടായിരുന്നു….

Exit mobile version