മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി; യുവാവില്‍ നിന്ന് മിലിട്ടറി ക്യാംപിലെ സ്റ്റാഫ് നഴ്‌സ് തട്ടിയത് 15 ലക്ഷം, ഒടുവില്‍ പിടിയില്‍

44 വയസ്സുള്ള സ്മിത തന്റെ പേരും വയസും വിലാസവും ജോലിയുമടക്കം തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്.

തിരുവനന്തപുരം: മാട്രിമോണി സൈറ്റില്‍ വ്യാജപ്രൊഫൈലുണ്ടാക്കി പരിചയപ്പെട്ട യുവാവില്‍ നിന്ന് മിലിറ്ററി ക്യാംപിലെ സ്റ്റാഫ് നഴ്‌സ് തട്ടിയത് 15 ലക്ഷം രൂപ. തിരുവനന്തപുരം തിരുമല സ്വദേശിയായ സ്മിതയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.

2016 ലാണ് കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് മാട്രിമോണി സൈറ്റിലൂടെ സ്മിതയെ പരിചയപ്പെട്ടത്. 44 വയസ്സുള്ള സ്മിത തന്റെ പേരും വയസും വിലാസവും ജോലിയുമടക്കം തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. പരസ്പരം മൊബൈല്‍ നമ്പറുകള്‍ കൈമാറിയ ഇവര്‍ ഫോണിലൂടെ കൂടുതല്‍ അടുത്തു.

തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല്‍ തവണകളായി യുവാവില്‍ നിന്നും 15 ലക്ഷത്തോളം സ്മിത തട്ടിയെടുക്കുകയായിരുന്നു. വിവാഹം നീണ്ടുപോകുകയും വീണ്ടും പണമാവശ്യപ്പെട്ട് സമീപിക്കുകയും ചെയ്തതോടെയാണ് യുവാവിന് സംശയം തോന്നിയത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്മതിയുടെ തട്ടിപ്പ് മനസിലായത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സ്മിതയെ റിമാന്‍ഡ് ചെയ്തു.

Exit mobile version