സെമി ഹൈസ്പീഡ് റെയില്‍പ്പാത സാധ്യമാണെന്ന് റിപ്പോര്‍ട്ട്; ആകാശ സര്‍വ്വേ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുറത്ത് നിന്ന് കാസര്‍കോട് എത്തുന്ന സെമി ഹൈസ്പീഡ് റെയില്‍പ്പാത സാധ്യമാണെന്ന് പഠന റിപ്പോര്‍ട്ട്. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഹൈസ്പീഡ് റെയില്‍പ്പാതക്ക് ഏകദേശം അറുപതിനായിരം കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 531 കിലോ മീറ്റര്‍ ദൂരത്തിലാണ് ഇതിനായി പുതിയ പാളം നിര്‍മ്മിക്കുക. ഇതിന്റെ ആകാശ സര്‍വ്വേ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും.

പാളത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ പദ്ധതി വിജയകരമാവും എന്നാണ് കണ്ടെത്തിയത്. ഇതിനായി സര്‍ക്കാറിന്റെ അംഗീകാരം കിട്ടിയാല്‍ ഉടന്‍ തന്നെ ആകാശ സര്‍വ്വേ ആരംഭിക്കും. സര്‍വ്വേയ്ക്കായി കമ്പനിയ്ക്ക് കരാര്‍ നല്‍കി കഴിഞ്ഞു. മൂന്ന് മാസത്തിനിടെ ആകാശ പാതയുടെ റിപ്പോര്‍ട്ട് റെയില്‍ വികസന കോര്‍പ്പറേഷന് നല്‍കും. നവംബറോടെ വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും.

180 കിലോ മീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം കോട്ടയം,എറണാകുളം തൃശ്ശൂര്‍ കണ്ണൂര്‍ വഴി കാസര്‍കോട് എത്തുന്നതാണ് നിര്‍ദിഷ്ട ഹൈസ്പീട് റെയില്‍ പാത.

Exit mobile version