ശബരിമല നടയടക്കുന്നത് സംബന്ധിച്ച് തന്നെ ആരോ വിളിച്ചു…! ആരാണെന്ന് ഓര്‍മ്മയില്ല; വിവാദ പ്രസംഗത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള

നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചത് കണ്ഠരര് രാജീവരാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല

കോഴിക്കോട്: ശബരിമല നടയടക്കല്‍ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. നട അടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചത് ആരാണെന്ന് ഓര്‍മ്മയില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചത് കണ്ഠരര് രാജീവരാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.താന്‍ വിളിച്ചിട്ടില്ല എന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തുലാമാസ പൂജ സമയത്ത് രണ്ടു സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും, തന്റെ ഉറപ്പിന്മേലാണ് സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും. യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ണ്ടയില്‍ എല്ലാവരും വീണു എന്നും ശ്രീധരന്‍ പിളള പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീധരന്‍ പിള്ളക്കെതിരെ കസബ പോലീസ് കേസെടുത്തിരുന്നു. ഇതെ തുടര്‍ന്നാണ് ശ്രീധരന്‍ പിള്ളയുടെ മലക്കം മറിച്ചില്‍.

Exit mobile version