കാലവര്‍ഷം ചതിച്ചു; ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു

പ്രധാന അണക്കെട്ടുകളില്‍ അവശേഷിക്കുന്നത് സംഭരണശേഷിയുടെ പന്ത്രണ്ട് ശതമാനം ജലം മാത്രം

തിരുവനന്തപുരം; കാലവര്‍ഷം എത്തിയിട്ടും മഴ ലഭിക്കാത്തത് ജലവൈദ്യുതി പദ്ധതികളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിന്റെ മേജര്‍ ഡാമുകളായ ഇടുക്കി, ശബരിഗിരി, ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. പ്രധാന അണക്കെട്ടുകളില്‍ അവശേഷിക്കുന്നത് സംഭരണശേഷിയുടെ പന്ത്രണ്ട് ശതമാനം ജലം മാത്രം.

ഡാമുകളിലെ ജലം കുറഞ്ഞതോടെ ജലവൈദ്യതി ഉല്‍പാദനം കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇടുക്കി, പമ്പ, ഷോളയാര്‍, ഇടമലയര്‍ അടക്കം ഗ്രൂപ്പ് ഒന്നില്‍പ്പെടുന്ന അണക്കെട്ടുകളില്‍ ആകെ സംഭരണശേഷിയുടെ കൂടി 12 % ജലമേയുള്ളൂ. വൈദ്യുതി ബോര്‍ഡിലെ മൊത്തം ഡാമുകളിലും കൂടി 11 ശതമാനം ജലവിതാനമാണ്. അതായത് 469 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം മാത്രം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1713.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം ഉണ്ടായിരുന്നു.

390 ദശലക്ഷം യൂണിറ്റ് വൈദ്യുതിയ്ക്കുള്ള വെള്ളം സംഭരിക്കുന്നതുവരെ പ്രതിദിന ജലവൈദ്യുതോല്‍പാദനം 12 ദശലക്ഷം യൂണിറ്റായി ക്രമപ്പെടുത്തും. കഴിഞ്ഞ വര്‍ഷം ഡാമുകളിലേക്ക് 1106 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ഒഴുകിയെത്തിയപ്പോള്‍ ഈ വര്‍ഷം അത് 96.5 MU ആയി കുറഞ്ഞു.

അതേ സമയം കേരളത്തില്‍ ഇക്കുറി പ്രതീക്ഷച്ചതിനേക്കാള്‍ കുറവ് വേനല്‍മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ പ്രതീക്ഷിച്ചതിനേക്കാള്‍ പകുതിയോളം മഴ മാത്രമാണ് ലഭിച്ചത്. 55 ശതമാനത്തിന്റെ കുറവാണ് ഇക്കുറി വേനല്‍ മഴയില്‍ ഉണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Exit mobile version