ഭായിമാരോട് സംസാരിക്കാന്‍ ഹിന്ദി പഠിച്ച് പോലീസ് ഉദ്യോഗസ്ഥരും; ശനിയാഴ്ച ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ ക്ലാസ്

ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ഓരോ സ്റ്റേഷനിലും രണ്ട് സ്ഥിരം ബീറ്റ് ഓഫീസര്‍മാര്‍ വീതമാണുള്ളത്.

വടകര: ഭായിമാരോട് സംസാരിക്കാന്‍ ഹിന്ദി പഠിച്ച് പോലീസ് ഉദ്യോഗസ്ഥരും. മറുനാടന്‍ തൊഴിലാളികളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതിനു വേണ്ടിയാണ് റൂറല്‍ ജില്ലയിലെ ജനമൈത്രി പോലീസുകാര്‍ ഹിന്ദി പഠിക്കുന്നത്. കോഴിക്കോട് റൂറലിലെ 21 പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥിരം ബീറ്റ് ഡ്യൂട്ടിക്കായി നിയോഗിച്ച 42 പോലീസുകാര്‍ക്കാണ് റൂറല്‍ എസ്പി ഓഫീസില്‍ സ്‌പോക്കണ്‍ ഹിന്ദി ക്ലാസ് തുടങ്ങിയത്.

എല്ലാ ശനിയാഴ്ചകളിലുമാണ് ക്ലാസ്. ഒരു മണിക്കൂര്‍ നേരം പഠിത്തവും. ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ഓരോ സ്റ്റേഷനിലും രണ്ട് സ്ഥിരം ബീറ്റ് ഓഫീസര്‍മാര്‍ വീതമാണുള്ളത്. ഇവര്‍ ആഴ്ചയില്‍ അഞ്ചുദിവസം സ്റ്റേഷന്‍ പരിധിയിലെ വീടുകള്‍ സന്ദര്‍ശിച്ച് താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പ്രദേശത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം പാലിയേറ്റീവ്, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

സന്ദര്‍ശനവേളയില്‍ ഒട്ടേറെ മറുനാട്ടുകാരുടെ താമസകേന്ദ്രങ്ങളിലും പോകേണ്ടതായി വരുന്നുണ്ട്. അവരുമായി സംസാരിക്കേണ്ടതായും വരുന്നു. എന്നാല്‍ ഹിന്ദി കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയാനാകുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ക്കായി ഹിന്ദി ക്ലാസ് ഒരുക്കിയത്. എല്ലാ ശനിയാഴ്ചയും ബീറ്റ് ഓഫീസര്‍മാര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസില്‍ എത്തേണ്ടതുണ്ട്. ഈ സമയത്താണ് ഹിന്ദിപഠനം. നരിപ്പറ്റ ആര്‍എന്‍എംഎച്ച്എസിലെ ഹിന്ദി അധ്യാപകന്‍ പത്മജന്‍, ചിങ്ങപുരം സികെജി. എച്ച്എസ്എസിലെ സതീശ് ബാബു എന്നിവരാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.

Exit mobile version