വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

അരുണാചല്‍ പ്രദേശില്‍ തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് മലയാളികളില്‍ ഒരാളാണ് ഷെരിന്‍. മൃതദേഹം ഇതുവരെ നാട്ടിലെത്തിച്ചിട്ടില്ല

കണ്ണൂര്‍: വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച ഷെരിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി കുഴിമ്പാലോട് മട്ടയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷെരിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്.

അരുണാചല്‍ പ്രദേശില്‍ തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് മലയാളികളില്‍ ഒരാളാണ് ഷെരിന്‍. മൃതദേഹം ഇതുവരെ നാട്ടിലെത്തിച്ചിട്ടില്ല. അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന പതിമൂന്ന് പേരും മരിച്ചെന്ന് മാത്രമാണ് വ്യോമസേന അറിയിച്ചിട്ടുള്ളത്. മൃതദേഹം എപ്പോള്‍ വീട്ടിലെത്തിക്കുമെന്ന കാര്യത്തില്‍ കുടുംബത്തിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

കുഴിമ്പാലോട് മെട്ടയിലെ പികെ പവിത്രന്റെയും എന്‍കെ ശ്രീജയുടേയും മകനാണ് ഷെരിന്‍. ഒരു വര്‍ഷം മുന്‍പാണ് ഷെരിന്റെ വിവാഹം കഴിഞ്ഞത്. ഷെരിന്‍ സഞ്ചരിച്ച വിമാനം കാണാതായ കാര്യം മാത്രമാണ് മാതാപിതാക്കളെ ഇതുവരെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍,അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി കെ ശബരീഷ് കുമാര്‍, പിണറായി ഏരിയ സെക്രട്ടറി കെ ശശിധരന്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി വി സീത തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

Exit mobile version