വാഹനാപകടത്തില്‍ മരിച്ച ഭാര്യയെ തേടി വിനയരാജ് സഞ്ചരിച്ചത് മുന്നൂറിലേറെ കിലോമീറ്റര്‍!

അപകടത്തില്‍ വിനയരാജിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

മയ്യഴി: വാഹനാപകടത്തില്‍ മരിച്ച ഭാര്യയെ തേടി ന്യൂമാഹി പെരിങ്ങാടിയിലെ മായക്കാവില്‍ വിനയരാജ് സഞ്ചരിച്ചത് മൂന്നൂറിലേറെ കിലോമീറ്റര്‍. ഭാര്യ ശാന്തിയെ തേടിയാണ് വിനയരാജ് വീട് വിട്ട് ഇറങ്ങിയത്. ഒടുവില്‍ വിനയരാജിനെ കുംഭകോണത്ത് നിന്ന് കണ്ടെത്തി. ജൂണ്‍ ഏഴിനാണ് കോയമ്പത്തൂരിലെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായത്. മാര്‍ച്ച് മൂന്നിന് രാത്രി കോയമ്പത്തൂരിലുണ്ടായ കാറപകടത്തിലാണ് വിനയരാജിന്റെ ഭാര്യ ശാന്തി(44) മരണപ്പെട്ടത്.

അപകടത്തില്‍ വിനയരാജിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് രണ്ട് മാസക്കാലം ചികിത്സയിലായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതോടെയാണ് ഭാര്യ മരിച്ച വിവരം അറിയിച്ചത്. എന്നാല്‍ വിനയരാജിന്റെ മനോനില തെറ്റി. ഓര്‍മ്മ ശക്തിക്കും തകരാര്‍ സംഭവിച്ചു. ഭാര്യയെ കണ്ടുപിടിക്കാനാണ് അദ്ദേഹം വീട് വിട്ടത്. വീടുവിട്ടിറങ്ങുമ്പോള്‍ ഇദ്ദേഹത്തിന്റെ കൈയില്‍ മൊബൈല്‍ ഫോണോ പണമോ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല. വിനയരാജിനെ കണ്ടെത്താന്‍ സഹായിച്ചത് ഒരു സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറുമായുള്ള സംസാരമാണ്.

തന്റെ ഭാര്യയെ കാണാനില്ലെന്നും അന്വേഷിച്ചിറങ്ങിയതാണെന്നുമാണ് അയാള്‍ പറഞ്ഞത്. ഓര്‍മ്മ ശക്തിക്ക് കുഴപ്പമുണ്ടായിരുന്നെങ്കിലും ഭാര്യയുടെ ഫോണ്‍ നമ്പര്‍ ഇദ്ദേഹത്തിന് മനഃപാഠമായിരുന്നു. ആംബുലന്‍സ് ഡ്രൈവറുടെ മൊബൈല്‍ ഫോണില്‍ നിന്നു ഭാര്യയുടെ ഫോണിലേക്കു വിളിച്ചതാണ് വിനയരാജിനെ കണ്ടെത്താന്‍ ബന്ധുക്കളെ സഹായിച്ചത്. ശനിയാഴ്ച രാത്രിതന്നെ ബന്ധുക്കള്‍ പോലീസുമായി കുംഭകോണത്തെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂരിലെ വീട്ടില്‍ തിരിച്ചെത്തിച്ചത്.

Exit mobile version