സംസ്ഥാനത്ത് ട്രോളിങ് നിരോധനം; തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ മത്സ്യം ഇറക്കുമതി

മീന്‍ ക്ഷാമമുണ്ടായതും മീന്‍ വില കുത്തനെ ഉയരുന്നതിനിടയിലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രഖ്യാപിച്ചത്

കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധിച്ചതോടെ കടുത്ത മത്സ്യക്ഷാമം നേരിടുകയാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ മത്സ്യം കേരളത്തിലേക്ക് എത്തുന്നുണ്ട്. കടലൂര്‍, നാഗപട്ടണം, രാമേശ്വരം പ്രദേശങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് വന്‍ തോതില്‍ മത്സ്യമെത്തുന്നത്.

മീന്‍ ക്ഷാമമുണ്ടായതും മീന്‍ വില കുത്തനെ ഉയരുന്നതിനിടയിലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രഖ്യാപിച്ചത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകാന്‍ കഴിയാതെയായി. സാധാരണയായി ലഭിക്കുന്നതും നല്ല ആവശ്യക്കാരുമുള്ള മത്തിക്ക് സംസ്ഥാനത്ത് കടുത്ത ക്ഷാമമുണ്ടായി.

എന്നാല്‍ തമിഴ്‌നാട്ടില്‍ നല്ല രീതിയില്‍ മത്തി ലഭിക്കുന്നുണ്ട്. തമിഴ്‌നാട്ടുകാര്‍ ഇത് ഭക്ഷ്യാവശ്യത്തിനായി സാധാരണ ഉപയോഗിക്കാറില്ലാത്തിനാല്‍ അവിടെ മത്തിക്ക് വില കുറവാണ്. ഈ സാഹചര്യത്തില്‍ ശീതീകരിച്ച വാഹനങ്ങളില്‍ കേരളത്തിലെ ഹാര്‍ബറുകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും വന്‍ തോതില്‍ മത്തി എത്തുന്നുണ്ട്. ഹാര്‍ബറുകളില്‍ എത്തുന്ന മത്സ്യങ്ങള്‍ കച്ചവടക്കാര്‍ ചെറിയ വാഹനങ്ങളില്‍ നാടന്‍ ചന്തകളിലേക്ക് കൊണ്ടുപോകും.

കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലകളില്‍നിന്ന് വന്‍തോതില്‍ മീന്‍ കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും പോകുന്നുണ്ട്. കൊച്ചി ഹാര്‍ബറില്‍ മാത്രം ദിവസം മൂന്നു കോടി രൂപയുടെ മീന്‍കച്ചവടമാണ് നടക്കുന്നത്. ദിവസവും കുറഞ്ഞത് ആയിരം ടണ്‍ മീന്‍ കൊച്ചിയില്‍നിന്ന് കൊണ്ടുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. ചാള, അയല, കൊഴുവ തുടങ്ങിയ മീനുകള്‍ക്കാണ് നാടന്‍ ചന്തകളില്‍ ആവശ്യക്കര്‍ ഏറേ.

തിലോപിയ, പ്രാഞ്ഞില്‍, കട്‌ല, കരിമീന്‍ തുടങ്ങിയ മീനുകള്‍ വിവിധ സംസ്ഥാനങ്ങളിലെ ഫാമുകളില്‍ ഉത്പാദിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരം മീനുകള്‍ കൂടുതല്‍ വരുന്നത്.

Exit mobile version