ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു! സിസിടിവി ദൃശ്യം കൊണ്ടുപോയെന്ന് സമ്മതിച്ച് പ്രകാശ് തമ്പി

ജ്യൂസ് കടയുടമ ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി നേരത്തെ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു.

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. കൊല്ലത്തിനടുത്ത് ബാലഭാസ്‌കറിന്റെ കുടുംബം വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ച സിസിടിവി ദൃശ്യങ്ങള്‍ കടയില്‍ നിന്നും കൊണ്ടു പോയെന്ന് പ്രകാശ് തമ്പി സമ്മതിച്ചു.

ജ്യൂസ് കടയുടമ ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി നേരത്തെ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തു കേസില്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആയിരുന്നു പ്രകാശ് തമ്പി ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രൈവര്‍ അര്‍ജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്തതെന്ന് തമ്പി പറഞ്ഞു. കൊല്ലത്ത് നിന്നും വാഹനമോടിച്ചത് ബാലഭാസ്‌കറെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് തമ്പി ഒളിവില്‍ പോയത്.

നേരത്തെ ഷംനാദിന്റെ മൊഴിയെടുത്ത ശേഷമായിരുന്നു പ്രകാശിനെ ചോദ്യം ചെയ്തത്. ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എന്നയാള്‍ കൊണ്ടുപോയിട്ടില്ലെന്ന് ജ്യൂസ് കടയുടമ ഷംനാദ് നേരത്തെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ചിനോട് പ്രകാശ് തമ്പി ദൃശ്യങ്ങള്‍ കൊണ്ടുപോയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും ഷംനാദ് പറഞ്ഞിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം പ്രകാശ് തമ്പി എന്ന ഒരാള്‍ ജ്യൂസ് കടയില്‍ വന്നിട്ടില്ല, സിസിടിവി ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ട് പോയിട്ടില്ല, അങ്ങനെയൊരാളെ അറിയില്ല, മരിച്ചത് ബാലഭാസ്‌കറാണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് ജ്യൂസ് കടയുടമ ഷംനാദ് പ്രതികരിച്ചത്.

ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയത് പോലീസാണ്. ഡിവൈഎസ്പി ഹരികൃഷ്ണനാണ് ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയത്. ഇതിനിടെ ജ്യൂസ് കടയില്‍ പ്രകാശ് തമ്പി എന്നൊരാള്‍ വന്ന് സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയി എന്ന് പറഞ്ഞിട്ടേയില്ലെന്നായിരുന്നു ഷംനാദ് പറഞ്ഞത്.

”പ്രകാശ് തമ്പി എന്നൊരു കക്ഷിയേയേ എനിക്കറിയില്ല. ക്രൈംബ്രാഞ്ച് എന്നോട് ചോദിച്ചത് ഇങ്ങനെയൊരു സാറ് ഇവിടെ വന്നിരുന്നോ, കരിക്കിന്‍ ഷേക്ക് കുടിച്ചിരുന്നോ എന്നാണ്. ഇങ്ങനെ ഒരു സാറ് ഇവിടെ വന്നിരുന്നെന്ന് ഞാന്‍ പറഞ്ഞു. വന്നപ്പോ ഞാനകത്ത് കിടക്കുകയായിരുന്നു. ഇങ്ങനെയൊരാളെ എനിക്കറിയുമായിരുന്നില്ല. വന്നത് ബാലഭാസ്‌കറാണെന്ന് എനിക്കറിയില്ലായിരുന്നു. ഭാര്യയ്ക്ക് കരിക്കിന്‍ഷേക്ക് വേണ്ടേ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ക്ക് വേണ്ടെന്നും നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം അവര്‍ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നും പറഞ്ഞു. അവര്‍ ഉറങ്ങുകയായിരുന്നു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് തരാന്‍ പറഞ്ഞു. പക്ഷേ, അവര് രണ്ട് പേരും ഷേക്ക് വാങ്ങി പൈസ തന്നപ്പോള്‍ ഞാന്‍ ചെന്ന് കിടന്നു”, ഷംനാദ് മാധ്യമങ്ങളോട് പറയുന്നു.

അവര്‍ വന്ന് കടയ്ക്ക് മുന്നില്‍ വച്ച് വിളിച്ചപ്പോഴാണ് പുറത്തിറങ്ങിയതെന്നും ആരാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയതെന്നൊന്നും ശ്രദ്ധിച്ചില്ലെന്നും ഷംനാദ് വ്യക്തമാക്കി.

‘ഹാര്‍ഡ് ഡിസ്‌ക് ആര്‍ക്കും കൊടുക്കരുതെന്ന് പോലീസ് വന്ന് പറഞ്ഞു. ബാലഭാസ്‌കര്‍ മരിച്ച് രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ പോലീസ് വന്ന് മൊഴിയെടുത്തു. രാത്രി രണ്ട് മണിക്ക് ശേഷം വന്ന നീലക്കാറിലെ ബര്‍മുഡയിട്ട ഒരാള് എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്’, ഷംനാദ് പറയുന്നു.

സിസിടിവി താന്‍ പിന്നെ നോക്കിയിട്ടില്ല.പോലീസുകാര്‍ രണ്ട് മാസം മുമ്പ് വന്ന് സിസിടിവി ദൃശ്യം ശേഖരിച്ചു കൊണ്ടുപോയി. മുപ്പത് ദിവസത്തെ സ്റ്റോറേജ് മാത്രമേ ഈ സിസിടിവി ഹാര്‍ഡ് ഡിസ്‌കിനുള്ളൂ. അത് സാരമില്ല, ഫോറന്‍സിക് പരിശോധനയില്‍ പോലീസുകാര്‍ ദൃശ്യം എടുത്തുകൊള്ളുമെന്ന് ഡിവൈഎസ്പി ഹരികൃഷ്ണന്‍ പറഞ്ഞു. അതല്ലാതെ വേറെ ആരും വന്നിട്ടില്ലെന്നും ഷംനാദ് പറഞ്ഞിരുന്നു.

Exit mobile version