മഹാപ്രളയം പുറകോട്ടടിച്ച ഇടുക്കിയിലെ ടൂറിസം മേഖല തിരിച്ചുവരവിലേക്ക്; ലക്ഷക്കണക്കിന് ആളുകള്‍ ഡാം കാണാന്‍ എത്തിയത്

ചെറുതോണി: ലോകോത്തര ആര്‍കിടെക്റ്റുകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി ഡാമില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ലക്ഷക്കണക്കിന് ആളുകളാണ് അവധിക്കാലത്ത് ഡാം കാണാനായി എത്തിയത്.
മഹാപ്രളയം പുറകോട്ടടിച്ച ഇടുക്കിയിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്.

പ്രളയകാലത്ത് ജനങ്ങളില്‍ ഭീതി പരത്തിയ ഒന്നാണ് ഇടുക്കി ഡാം. പ്രളയത്തിന് ശേഷം ഇവിടെ സന്ദര്‍ശകര്‍ കുറവായിരുന്നു. എന്നാല്‍ ഈ അവധികാലത്ത് ഡാം കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്.
ഇടുക്കി, ചെറുതോണി അണക്കെട്ടുകളും, വൈശാലി ഗുഹയും, ബട്ടര്‍ഫ്‌ളൈ പാര്‍ക്കുമെല്ലാം മനം നിറക്കുന്ന കാഴ്ചകളാണ്.

ചരിത്രപ്രധാന്യം നേടിയ ഒന്നാണ് ഇടുക്കി ഡാം. കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ഇടുക്കി ഡാമിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ ഒരു വലിയ കഥ തന്നെ ഉണ്ട്. 1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു.

839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തില്‍ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടു കൂടിയാണ് ഇടുക്കി ഡാം.

Exit mobile version