മകന്‍ പിറന്ന് ആശുപത്രിയിലെ വാര്‍ഡില്‍ കിടക്കുമ്പോള്‍ ചേതനയറ്റ ശരീരവുമായി പിതാവ് മോര്‍ച്ചറിയില്‍; നെഞ്ചകം തകര്‍ത്ത് ജയന്റെ വിയോഗം

യന്റെ മരണം ഭാര്യ സുനിതയെ അറിയിക്കാന്‍ പോലും ആര്‍ക്കും ധൈര്യവും മനക്കട്ടിയും ഉണ്ടായിരുന്നില്ല.

തൃശ്ശൂര്‍: മകന്‍ ജനിച്ച് ആശുപത്രി വിടും മുമ്പ് ആശുപത്രിയിലേയ്ക്ക് എത്തിയത് പിതാവിന്റെ ചേതനയറ്റ ശരീരം. രണ്ടാമത്തെ മകന്‍ പിറന്ന് 10 ദിവസമേ ആകുന്നുള്ളൂ. കുരുന്നിനെ കൊഞ്ചിച്ച് മതിവരാതെയായിരുന്നു ജയന്റെ വിയോഗം. കുടുംബത്തിന് ആ വേദന താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ട്രാക്ടര്‍ അപകടത്തിലാണ് പാലക്കാട് ആറങ്ങോട്ടുകര കള്ളിക്കുന്ന് കോളനിയിലെ ജയന്‍ മരണപ്പെട്ടത്.

ജയന്റെ രണ്ടാമത്തെ കുഞ്ഞ് പിറന്നത് 10 ദിവസം മുമ്പാണ്. ജയന്റെ മരണം ഭാര്യ സുനിതയെ അറിയിക്കാന്‍ പോലും ആര്‍ക്കും ധൈര്യവും മനക്കട്ടിയും ഉണ്ടായിരുന്നില്ല. ഒടുവില്‍ എല്ലാം അറിഞ്ഞപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. കണ്ടു നില്‍ക്കുന്നവരെ പോലും തളര്‍ത്തി കളയുകയായിരുന്നു ആ നിമിഷങ്ങള്‍.

സുനിതയും കുഞ്ഞും കഴിഞ്ഞിരുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു തന്നെയാണ് ജയന്റെ മൃതശരീരവും പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചത്. ജയന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം സംസ്‌കരിച്ചു. സുനിത ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയിരുന്നു. ജയന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് വീട്ടിലേയ്ക്ക് ഒഴുകി എത്തിയത്.

ക്വാറിയില്‍ പാറ പൊട്ടിക്കല്‍ തൊഴിലാളിയായിരുന്നു ജയന്‍. ജോലിക്കിടയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണു ജയനെ പുറത്തെടുത്തത്. വിജനമായ സ്ഥലമായതിനാല്‍ പുറത്തെടുക്കുമ്പോഴേക്കും ഒരു മണിക്കൂറോളം വൈകിയിരുന്നു. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂത്ത മകള്‍; കാര്‍ത്തിക.

Exit mobile version