വാദ്യോപകരണ നിര്‍മ്മാണത്തിന് തുകല്‍ കിട്ടാതായതോടെ ഫൈബര്‍ പരീക്ഷണത്തില്‍ വിജയം കണ്ട് പ്രദീപ്

തൃശൂര്‍: വാദ്യോപകരണ നിര്‍മ്മാണത്തിന് തുകല്‍ കിട്ടാതായതോടെ ഫൈബര്‍ പരീക്ഷണത്തില്‍ വിജയം കണ്ട് പഴയന്നൂര്‍ സ്വദേശി പ്രദീപ്. തിമില, ഇടയ്ക്ക, ഉടുക്ക് എന്നിവയാണ് പ്രദീപ് ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. പ്രദീപിന്റെ ഉപരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

എന്നാല്‍ വാദ്യോപകരണ രംഗത്ത് തുകലിന് പകരം ഫൈബര്‍ പരീക്ഷിച്ചപ്പോള്‍ പ്രദീപിനെ വിമര്‍ശിച്ചവരും ഉണ്ടായിരുന്നു. ഇതെല്ലാം മറികടന്നാണ് ഈ കലാകാരന്‍ മുന്നേറിയത്. ഇപ്പോള്‍ തുകല്‍ നിര്‍മ്മാണത്തിലുള്ള വാദ്യോപകരണങ്ങള്‍ക്ക് ക്ഷാമം നേരിട്ട്തുടങ്ങിയതോടെ കലാകാരന്മാര്‍ പ്രദീപിനെത്തേടിയെത്തി.

മോട്ടോര്‍ വൈന്‍ഡിങ്ങിനുപയോഗിക്കുന്ന ഫൈബര്‍ ഷീറ്റാണ് പ്രധാന അസംസ്‌കൃത വസ്തു. തുകലിന് സമാനമായ നിറവും പ്രത്യേക മിശ്രിതവും ചേര്‍ത്താണ് തുകലിനെ വെല്ലുന്ന വാദ്യോപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. ഏത് കാലാവസ്ഥയിലും ശബ്ദവത്യാസമില്ലാതെ ഉപയോഗിക്കാം എന്നതാണ് ഫൈബര്‍ തിമിലയുടെ ഗുണം. ചെണ്ട, മദ്ദളം എന്നിവ കൂടി പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Exit mobile version