അച്ഛന്റെ മരണത്തില്‍ നിന്ന് കരകയറി വരുന്നതിനിടെ വിധി അമ്മയെയും തട്ടിയെടുത്തു; ജീവിതത്തിനു മുന്‍പില്‍ ചോദ്യചിഹ്നമായി രേഷ്മയും റിജുവും

എല്ലാം പാതിവഴിയില്‍ ഇട്ടെറിഞ്ഞാണ് ഒടുക്കം അമ്മ ആര്‍ മായയും മറ്റൊരു ലോകത്തേയ്ക്ക് പോയത്.

തിരുവനന്തപുരം: അച്ഛന്റെ മരണത്തില്‍ നിന്ന് കരകയറി വരുന്നതിനിടെ വിധി അമ്മയെയും തട്ടിയെടുത്തപ്പോള്‍ ചോദ്യചിഹ്നമാവുകയാണ് രേഷ്മയും റിജുവും. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ പിതാവായ തുമ്പോട് രാജീവത്തില്‍ എസ് രാജേന്ദ്രന്‍(58) മരണപ്പെട്ടത്. ഗള്‍ഫിലായിരുന്നു രാജേന്ദ്രന്‍. ഇതിനിടയില്‍ ഒരു അപകടം സംഭവിച്ചു. തുടര്‍ന്ന് നാട്ടിലെത്തി ചികിത്സ നടന്നു കൊണ്ടിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. നാട്ടിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു മരണം.

എല്ലാം പാതിവഴിയില്‍ ഇട്ടെറിഞ്ഞാണ് ഒടുക്കം അമ്മ ആര്‍ മായയും മറ്റൊരു ലോകത്തേയ്ക്ക് പോയത്. ഇതോടെ ജീവിതത്തിനു മുന്‍പില്‍ ഈ മക്കള്‍ ചോദ്യചിഹ്നമാവുകയാണ്. മൂന്ന് വര്‍ഷം മുന്‍പ് പിടികൂടിയ കാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് മായ കഴിഞ്ഞ ദിവസം മരണമടഞ്ഞത്. രാജേന്ദ്രന്റെ മരണശേഷം ഏറെ കഷ്ടപ്പെട്ടാണ് മായ മക്കളെ വളര്‍ത്തിയത്. കുടുംബ ഓഹരിയായി കിട്ടിയ അഞ്ച് സെന്റില്‍ പതിനൊന്ന് വര്‍ഷം മുന്‍പ് വീട് വച്ചെങ്കിലും ഇനിയും നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല.

അഞ്ച് സെന്റ് സ്ഥലവും ഒരു വീടും മാത്രമാണ് ആകെയുള്ള സമ്പാദ്യം. മകള്‍ രേഷ്മ(20) തിരുവനന്തപുരത്ത് ബിബിഎ ഏവിയേഷന് പഠിക്കുകയാണ്. ഒന്നര ലക്ഷം രൂപയാണ് ഫീസ്, ഇതില്‍ 40,000 രൂപ മാത്രമേ കൊടുത്തിട്ടുള്ളു. ഇനി ഫീസ് എങ്ങനെ കൊടുക്കുമെന്ന ആശങ്കയില്‍ കഴിയുകയാണ് ഇവര്‍. മകന്‍ റിജു(14) ഇനി പത്താം ക്ലാസിലേയ്ക്ക് ആണ്. അച്ഛനും അമ്മയും പോയതോടെ വീട്ടില്‍ ഇവര്‍ മാത്രമേയുള്ളൂ. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കില്‍ മാത്രമെ ഇനി ഇവര്‍ക്ക് ജീവിതം മുന്‍പോട്ട് കൊണ്ടുപോകുവാന്‍ സാധിക്കുകയുള്ളൂ ഫോണ്‍: 85474 44811, 94469 79879.

Exit mobile version