വിമാനയാത്ര മോഹിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു; പഴയ ടിക്കറ്റ് എഡിറ്റ് ചെയ്ത് പ്രിന്റെടുത്ത് നല്‍കി മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി!

ബംഗാള്‍ സ്വദേശികള്‍ക്കു വഞ്ചിക്കപ്പെട്ടതില്‍ പരാതിയില്ലെന്നും പുതിയ ടിക്കറ്റ് ലഭിച്ചാല്‍ മതിയെന്നും പറഞ്ഞതിനാല്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയെന്നും നെടുമ്പാശേരി സിഐ പറയുന്നു.

മൂവാറ്റുപുഴ: വിമാനയാത്ര മോഹിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത ബംഗാളികളെ കബളിപ്പിച്ച് മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി. നാല് ബംഗാളി യുവാക്കളാണ് കബളിക്കപ്പെട്ടത്. പഴയ ടിക്കറ്റ് എഡിറ്റ് ചെയ്ത് പ്രിന്റെടുത്താണ് ട്രാവല്‍ ഏജന്‍സി ഇവര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇവര്‍ക്കത് മനസിലായില്ല. എയര്‍പോര്‍ട്ടിലെത്തി പിടിവീണപ്പോഴാണ് പറ്റിക്കപ്പെട്ടത് മനസിലായത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സില്‍ നിന്നുമാണ് ബംഗാള്‍ സ്വദേശികളായ അജാദ് സേഖിനും സുഹൃത്തുക്കളും ടിക്കറ്റു വാങ്ങിയത്. ഇതുമായി വിമാനത്താവള ടെര്‍മിനലില്‍ പ്രവേശിച്ച ചെക്കിന്‍ ചെയ്യുമ്പോഴാണ് പിടിക്കപ്പെട്ടത്. 2018 മേയില്‍ കൊച്ചിയില്‍ നിന്നും ഗുവാഹത്തിലേക്ക് കഴിഞ്ഞ വര്‍ഷം മേയില്‍ ഒരു യാത്രക്കാരനു നല്‍കിയ ടിക്കറ്റിന്റെ പകര്‍പ്പില്‍ ബംഗാള്‍ സ്വദേശികളുടെ പേരും യാത്രാ തീയതിയും സെക്ടറും മാത്രം മാറ്റി പുതിയ പ്രിന്റ് എടുത്താണു തട്ടിപ്പു നടത്തിയത്.

ഒരാളില്‍ നിന്ന് 3600 രൂപ വീതം വാങ്ങിയിരുന്നു. നാലു പേര്‍ക്കും നാലു ടിക്കറ്റാണു നല്‍കിയതെങ്കിലും എല്ലാത്തിലും പിഎന്‍ആര്‍ നമ്പര്‍ പഴയ ടിക്കറ്റിലേതു തന്നെയായിരുന്നു. വ്യാജമായി നിര്‍മ്മിച്ച ടിക്കറ്റുമായി യാത്രക്കെത്തിയ ഇവരെ സുരക്ഷാ വിഭാഗം പിടികൂടി ചോദ്യം ചെയ്തു. ആധാര്‍ കാര്‍ഡും മറ്റും പരിശോധിച്ചതില്‍ നിന്ന് ഇവര്‍ ഇന്ത്യക്കാര്‍ തന്നെയെന്നും ട്രാവല്‍ ഏജന്‍സിയാല്‍ കബളിപ്പിക്കപ്പെട്ടതാണെന്നും ബോധ്യമാവുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരെ നെടുമ്പാശേരി പോലീസിനു കൈമാറിയിരിക്കുകയാണ്.

ബംഗാള്‍ സ്വദേശികള്‍ക്കു വഞ്ചിക്കപ്പെട്ടതില്‍ പരാതിയില്ലെന്നും പുതിയ ടിക്കറ്റ് ലഭിച്ചാല്‍ മതിയെന്നും പറഞ്ഞതിനാല്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയെന്നും നെടുമ്പാശേരി സിഐ പറയുന്നു. കബളിപ്പിച്ചതിനോ വൃാജ ടിക്കറ്റ് നിര്‍മ്മിച്ചതിനോ മൂവാറ്റുപുഴ സ്റ്റേഷനിലും ഇതുമായി ബന്ധപ്പെട്ടു കേസെടുത്തിട്ടില്ല.

Exit mobile version