കൊച്ചിയില്‍ വീട്ടുകാരെ തീ കൊളുത്തി യുവാവ് തൂങ്ങി മരിച്ച സംഭവം; ചികിത്സയിലായിരുന്ന ഭാര്യാ മാതാവും മരണത്തിന് കീഴടങ്ങി

ഭാര്യയ്ക്കും മകനുമൊപ്പം ഇയാള്‍ ആനന്ദവല്ലിയേയും തീ കൊളുത്തുകയായിരുന്നു.

കൊച്ചി: മദ്യലഹരിയില്‍ വീട്ടകാരെ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര പൊള്ളേലേറ്റ് ചികിത്സയിലായിരുന്ന ഭാര്യാമാതാവ് ആനന്ദവല്ലിയും മരിച്ചു. കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യയ്ക്കും മകനുമൊപ്പം ഇയാള്‍ ആനന്ദവല്ലിയേയും തീ കൊളുത്തുകയായിരുന്നു.

അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് ഇവര്‍ മരണപ്പെട്ടത്. കളമശ്ശേരി കൊച്ചിന്‍ സര്‍വകലാശാല ക്യാമ്പസിന് സമീപം പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സജിയുടെ ഭാര്യ ബിന്ദുവും ഒന്നര വയസ്സുള്ള മകനും ഉറങ്ങി കിടന്നപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.

പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ കൂടിയതും പോലീസില്‍ വിവരം അറിയിച്ചതും. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്. കഴിഞ്ഞ ഒന്നര മാസം മുമ്പാണ് സജിയും കുടുംബവും കളമശ്ശേരിയിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.

Exit mobile version