വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; വിനീഷിന്റേയും ഉറ്റവരുടെയും വിയോഗത്തില്‍ തേങ്ങി ബന്ധുക്കളും നാട്ടുകാരും

വിനീഷിന്റെ വിവാഹ നിശ്ചയത്തിന് പുറപ്പെട്ടതായിരുന്നു സംഘം. തിരുവനന്തപുരത്ത് ഇന്നലെയായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്.

ആലപ്പുഴ: ഇന്നലെ രാത്രി ആലപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തിന്റെ ഞെട്ടലിലാണ് കണ്ണൂരിലെ മട്ടന്നൂര്‍ തെരൂര്‍ ഗ്രാമം. ആലപ്പുഴ കണിച്ചുകുളങ്ങര ദേശീയ പാതയിലെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് പ്രതിശ്രുത വരനും ബന്ധുക്കളുമാണ്. വിവാഹ നിശ്ചയത്തിന് പുറപ്പെട്ട കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നുള്ള പതിനനഞ്ചംഗ സംഘമാണ് വാഹനാപകടത്തില്‍ പെട്ടത്. വിനീഷിന്റെ വിവാഹ നിശ്ചയത്തിന് പുറപ്പെട്ടതായിരുന്നു സംഘം. തിരുവനന്തപുരത്ത് ഇന്നലെയായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. അതിന് ശേഷം തിരിച്ച് നാട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

മെയ് 30ന് കല്യാണം നിശ്ചയിച്ച് മോതിരവും കൈമാറി തിരുവനന്തപുരത്തു നിന്നും മടങ്ങിയതാണ് വിനീഷും ബന്ധുക്കളും. കണിച്ചുകുളങ്ങരയില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. വിനീഷും ഇളയമ്മ പ്രസന്നയും ബന്ധു വിജയകുമാറും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിലെ ചില സീറ്റുകള്‍ തെറിച്ച് റോഡില്‍ വീണു. അമ്മ ശ്യാമളയുടെ കണ്‍മുന്നില്‍ വച്ചാണ് ബിനീഷിന്റെ മരണം.

ടിപ്പര്‍ ലോറി ഡ്രൈവറാണ് മട്ടന്നൂര്‍ തെരൂര്‍ സ്വദേശി വിനീഷ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വിനീഷ്. അച്ഛന്‍ രവീന്ദ്രന് സംസാര ശേഷിയില്ല. ലോട്ടറി വില്‍പ്പനക്കാരനാണ് രവീന്ദ്രന്‍. അതേസമയം, വിനീഷിന്റെ മരണം വിശ്വസിക്കാനാവാതെ ഞെട്ടിയിരിക്കുകയാണ് മട്ടന്നൂര്‍ ഗ്രാമം. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. നാളെയാണ് സംസ്‌കാരം.

Exit mobile version