പൊതിച്ചോര്‍ വിതരണം നിര്‍ത്തി വെയ്‌ക്കേണ്ടതില്ല, തുടരാം; പരാതി നല്‍കിയ യുഡിഎഫിന് തിരിച്ചടിയായി ജില്ലാ കളക്ടറുടെ തീരുമാനം

ഭക്ഷണപ്പൊതിയില്‍ പാര്‍ട്ടി ചിഹ്നമോ, സ്ഥാനാര്‍ത്ഥിയുടെ പേരോ ചിത്രമോ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലം: ആശുപത്രികളിലേയ്ക്കുള്ള ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തില്‍ യുഡിഎഫിന് തിരിച്ചടിയായി ജില്ലാ കളക്ടറുടെ തീരുമാനം. പൊതിച്ചോര്‍ വിതരണം നിര്‍ത്തി വെയ്‌ക്കേണ്ടതില്ല, തുടരാമെന്ന് കളക്ടര്‍ അറിയിച്ചു. പൊതിച്ചോര്‍ വിതരണം ചെയ്യുന്നതില്‍ തടസ്സമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

ഭക്ഷണപ്പൊതിയില്‍ പാര്‍ട്ടി ചിഹ്നമോ, സ്ഥാനാര്‍ത്ഥിയുടെ പേരോ ചിത്രമോ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതിച്ചോര്‍ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

‘ഹൃദയ സ്പര്‍ശം’ എന്ന പേരില്‍ ആശുപത്രികളില്‍ നടത്തി വരുന്ന പൊതിച്ചോര്‍ വിതരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നാണ് യുഡിഎഫിന്റെ പരാതി. സംഭവത്തില്‍ ജില്ലയിലെ പൊതിച്ചോര്‍ സംഘാടകരോട് കളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിച്ച ഭക്ഷണപ്പൊതികളാണോ വിതരണം ചെയ്തത് എന്ന കാര്യത്തില്‍ 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം.

Exit mobile version