കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്; 30,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് കാസര്‍കോട് നിന്നുള്ള സംഘം

ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയത് കാസര്‍ഗോഡ് നിന്നുള്ള സംഘമാണെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ രണ്ട് പേര്‍ ക്രൈംബ്രാഞ്ച് പിടിയിലായി. എറണാകുളം സ്വദേശികളായ വിപിന്‍, ബിലാല്‍ എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് കാസര്‍ഗോഡ് നിന്നുള്ള സംഘമാണെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെയാണ് വെടിവെയ്പ്പ് നടന്നത്. വെടിയുതിര്‍ക്കാനുള്ള ക്വട്ടേഷന് പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. വെടിയുതിര്‍ത്ത പ്രതികള്‍ക്ക് പണം നല്‍കിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്. ആക്രമണം നടത്തിയതിന് ശേഷം ഇരുവരും പല തവണ കാസര്‍കോട് എത്തിയെന്നും പ്രതികള്‍ക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കൂട്ടിച്ചേര്‍ത്തു.

മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണ് ഇവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കും ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പിടിയിലായവരില്‍ നിന്ന് കൃത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്.

Exit mobile version