തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് ഹൈക്കോടതിയുടെ അമിക്കസ് ക്യുറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി. മുന്നറിയിപ്പ് ഇല്ലാതെ ഡാമുകള്‍ തുറന്നതല്ല കേരളത്തിലുണ്ടായ പ്രളയകാരണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം റിപ്പോര്‍ട്ട് തയ്യാറാക്കിയ അമിക്കസ്‌ക്യൂറി ബന്ധപ്പെട്ടവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അമിക്കസ്‌ക്യൂറിയല്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് അന്തിമമെന്ന പ്രചാരണം കോടതിയെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പെതുജനങ്ങളില്‍ തെറ്റുദ്ധാരണ ഉണ്ടാക്കാവുന്ന റിപ്പോര്‍ട്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മഴക്കാലത്ത് ഡാമുകളിലേക്ക് ഒഴുകിയെത്തിയതിനേക്കാള്‍ കുറഞ്ഞ അളവിലാണ് വെള്ളം പുറത്തേക്കൊഴുക്കിയത്. ഡാമുകള്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് വാദവും തെറ്റാണ്. പ്രളയകാലത്ത് നല്‍കിയ മുന്നറിയിപ്പുകള്‍ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാങ്കേതികജ്ഞാനമുള്ള കേന്ദ്രജലകമ്മീഷന്, മദ്രാസ് ഐഐടി തുടങ്ങിയ ശാസ്ത്രീയ സംവിധാനങ്ങള്‍ മഴയുടെ അമിത വര്‍ദ്ധനവാണ് പ്രളയത്തിന് കാരണമെന്ന് നേരത്തെ വ്യക്തമാക്കിട്ടുണ്ട്. അതുപോലെ തന്നെ വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്തിനെ ലോകമൊട്ടാകെ അഭിനന്ദിച്ചതാണ്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. ഇത് കോടതിയെ അപമാനിക്കുന്നത് തുല്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.