കരമനയില്‍ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; 11 പ്രതികള്‍ അറസ്റ്റില്‍

ഇന്നലെ അറസ്റ്റിലായ പ്രതികളില്‍ നിന്നും തലസ്ഥാനത്തെ ലഹരി റാക്കറ്റിനെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കരമനയില്‍ അനന്തു ഗിരീഷ് എന്ന യുവാവിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ 11 പ്രതികള്‍ അറസ്റ്റില്‍. ഇനി 2 പ്രതികളെ കൂടി പിടികൂടാനുണ്ട്. സംഭവത്തില്‍ ചെന്നൈയിലടക്കം പോലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ അറസ്റ്റിലായ പ്രതികളില്‍ നിന്നും തലസ്ഥാനത്തെ ലഹരി റാക്കറ്റിനെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും ഒളിവില്‍ പോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു. കൊലപാതകത്തിന്റെ കാരണം അടക്കം വിശദമായ അന്വേഷണം കേസില്‍ ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികള്‍ ലഹരികള്‍ക്ക് അടിമകള്‍ ആണെന്ന് പോലീസ് പറഞ്ഞു.

ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

മാര്‍ച്ച് 11 ന് വൈകീട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്. കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.

Exit mobile version