വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഇറങ്ങി പോയി വിവാഹം കഴിച്ചു; പ്രണയ ജീവിതം ശാപമായി മാറിയ യുവതി അവസാനം തെരഞ്ഞെടുത്തത് മരണത്തിന്റെ വഴി, ഭര്‍ത്താവ് റിമാന്‍ഡില്‍

വീടിന് സമീപത്ത് താമസിച്ചിരുന്ന സജുവുമായി വര്‍ഷങ്ങളായി പ്രണയത്തില്‍ ആയിരുന്ന പ്രീയങ്ക 2017 ഏപ്രില്‍ 6ന് രാത്രിയില്‍ സജുവിനൊപ്പം ഇറങ്ങിപ്പോയി. തുടര്‍ന്ന് വീട്ടിലറിഞ്ഞപ്പോള്‍ മതങ്ങളുടെ വേലിക്കെട്ടും മറ്റ് വിഷയങ്ങളും തടസമായതിനെ തുടര്‍ന്ന് ഇരുവരും പതിനഞ്ച് ദിവസം മറ്റൊരു നാട്ടില്‍ താമസിച്ചു

കൊല്ലം: ചാവറ തെക്കുംഭാഗം മാലിഭാഗത്ത് യുവതിയുടെ മരണത്തില്‍ ദുരൂഹത. ഭര്‍ത്താവ് റിമാന്‍ഡില്‍. തെക്കുഭാഗം മാലിഭാഗത്ത് സജു ഭവനില്‍ സജുവിനെയാണ് (27) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ചയാണ് സജുവിന്റെ ഭാര്യ പ്രിയങ്ക (23) തീപ്പൊള്ളലേറ്റ് മരിച്ചത്. ആത്മഹത്യയോ കൊലപാതകമോ എന്നതില്‍ ഇനിയും വ്യക്തത കൈവരാനുണ്ട്.

വീട്ടുകാരെ ഉപേക്ഷിച്ച് സ്വന്തം ജീവിതം തെരഞ്ഞെടുത്തതാണ് പ്രിയങ്ക. വീടിന് സമീപത്ത് താമസിച്ചിരുന്ന സജുവുമായി വര്‍ഷങ്ങളായി പ്രണയത്തില്‍ ആയിരുന്ന പ്രീയങ്ക 2017 ഏപ്രില്‍ 6ന് രാത്രിയില്‍ സജുവിനൊപ്പം ഇറങ്ങിപ്പോയി. തുടര്‍ന്ന് വീട്ടിലറിഞ്ഞപ്പോള്‍ മതങ്ങളുടെ വേലിക്കെട്ടും മറ്റ് വിഷയങ്ങളും തടസമായതിനെ തുടര്‍ന്ന് ഇരുവരും പതിനഞ്ച് ദിവസം മറ്റൊരു നാട്ടില്‍ താമസിച്ചു. ദിവസങ്ങല്‍ക്ക് ശേഷം തിരികെ സജുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും സ്വന്തംവീട്ടുകാര്‍ പ്രിയങ്കയ്ക്ക് അന്യരായി മാറി.

അതേസമയം മകളുടെ ഇറങ്ങിപ്പോക്ക് വീട്ടുകാര്‍ക്ക് കടുത്ത നാണക്കേടും വിഷമവും സഹിക്കാനാവാതെ പ്രിയങ്കയുടെ മാതാപിതാക്കള്‍ തങ്ങളുടെ വസ്തുവും വീടും വിറ്റ് വാക്കനാട് സ്ഥലം വാങ്ങി താമസവും മാറി. അപ്പോഴേക്കും വീട്ടുകാരെ ഉപേക്ഷിച്ച് സ്വന്തമാക്കിയ പ്രണയ ജീവിതം പ്രീയങ്കയ്ക്ക് ഒരു ശാപമായി മാറി കഴിഞ്ഞിരുന്നു. പ്രിയങ്ക ഗര്‍ഭിണി ആയതോടെ അമ്മ ശശികലാദേവിയെ ഫോണ്‍ ചെയ്തുതുടങ്ങി. പ്രീയങ്കയ്ക്ക് ഭര്‍ത്താവിന്റെ പീഡനങ്ങള്‍ കൂടി വന്നു.

ഭര്‍ത്താവിന്റെ പീഡനങ്ങളെ കുറിച്ച് അമ്മയോട് ചെറുതായി സൂചിപ്പിക്കാനും തുടങ്ങി. മനസ്സിന്റെയും ശരീരത്തിന്റെയും വിഷമങ്ങള്‍ അവളെ അബോര്‍ഷനിലെത്തിച്ചു. ബിഎഡ് പാസായതിനാല്‍ ശാസ്താംകോട്ടയിലെ സ്വകാര്യ സ്‌കൂളില്‍ പ്രിയങ്ക അദ്ധ്യാപികയായി ജോലിക്ക് കയറി. ശമ്പളത്തെക്കാള്‍ രാവിലെ മുതല്‍ വൈകിട്ടുവരെയുള്ള സമയം തള്ളാനൊരു ആശ്വാസ മാര്‍ഗ്ഗമായിട്ടാണ് ഈ ജോലി പ്രിയങ്ക കണ്ടത്.

സ്‌കൂളില്‍ നിന്നുവന്നാലും ജോലിയ്ക്ക് കുറവില്ല. പിന്നാലെ മദ്യ ലഹരിയിലെത്തുന്ന സജുവിന്റെ കൊടിയ മര്‍ദ്ദനങ്ങളും. വെറുംകയ്യോടെ രാത്രിയില്‍ ഇറങ്ങിച്ചെന്നതിന്റെ നീരസം അന്നുമുതല്‍ സജു കാട്ടുന്നതാണ്. സജുവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രിയങ്കയുടെ കാലിന് പൊട്ടലേറ്റിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയപ്പോഴും പീഡനങ്ങള്‍ക്ക് കുറവുണ്ടായില്ല.

തുടര്‍ന്ന് ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങള്‍ സഹിക്കാനാവാതെ ഒടുവില്‍ മരണത്തെ സ്വയം വരിക്കുകയായിരുന്നു. പ്രീയങ്കയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നതില്‍ ഇനിയും വ്യക്തത കൈവരാനുണ്ട്. മരണത്തിലെ ദുരൂഹത ആദ്യദിനത്തില്‍ത്തന്നെ ബോദ്ധ്യപ്പെട്ടതിനാല്‍ സജുവിനെ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്യുകയും ഇന്നലെ കോടതി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഈ ആഴ്ച സജുവിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നാണ് തെക്കുംഭാഗം പോലീസ് അറിയിച്ചത്.

Exit mobile version