കണ്ണുകള്‍ക്ക് വൈകല്യം, ഭിന്നശേഷിക്കാരി; മൂന്നു വയറുകള്‍ പോറ്റാന്‍ പിഞ്ചുകുഞ്ഞുമായി പൊള്ളുന്ന വെയിലത്ത് ലോട്ടറി കച്ചവടം; കണ്ണീര്‍ കാഴ്ച ചേര്‍ത്തലയില്‍

ഗീതുവും മക്കളും എങ്ങനെ ജീവിക്കുന്നുവെന്നോ എവിടെയാണെന്നോ ഭര്‍ത്താവ് അന്വേഷിക്കാറില്ല.

ചേര്‍ത്തല: ചൂടിന്റെ കാഠിന്യം ഏറുകയാണ്. വെയിലത്ത് ഇറങ്ങരുതെന്നും പുറത്തിറങ്ങുന്നതിനും പണിയെടുക്കുന്നതിനും പ്രത്യേകം സമയം എല്ലാം ഏര്‍പ്പെടുത്തി. പക്ഷേ ഇവയൊന്നും ചേര്‍ത്തല സ്വദേശി ഗീതുവിന് ബാധകമല്ല. മൂന്നു വയറു പോറ്റാന്‍ വെയിലായാലും മഴയായാലും ഗീതുവിന് ഇറങ്ങിയേ തീരു. ലോട്ടറി ഷെണ്ടിന്റെ ഓരത്തുള്ള മരത്തണലിലെ തൊട്ടിലിലാണ് ഗീതു താമസിക്കുന്നത്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ ലോട്ടറി വിറ്റാണ് ഗീതു ജീവിത മാര്‍ഗം കണ്ടെത്തുന്നത്.

ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ കാളികുളം ജംക്ഷന് പടിഞ്ഞാറ് റോഡരികിലാണ് ലോട്ടറി വില്‍ക്കുന്നത്. വൈക്കം ചാണിയില്‍ ചിറയില്‍ വീട്ടില്‍ ആനന്ദവല്ലിയുടെ മകളായ ഗീതുവിന് എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസം. കണ്ണുകള്‍ക്ക് വൈകല്യവും ഇടത് കൈവിരലുകള്‍ക്കും കാലുകള്‍ക്കും സ്വാധീനക്കുറവുമുണ്ട്. നിത്യവൃത്തിക്ക് വക തേടിയാണ് ലോട്ടറി വില്‍പന തുടങ്ങിയത്.

ഏഴ് മാസം പ്രായമായ കുഞ്ഞിനെയും തോളിലേറ്റിയാണ് ഗീതു കച്ചവടത്തിനെത്തുന്നത്. വെയില്‍ മാറാന്‍ നിന്നാല്‍ പിന്നെ മൂന്നു വയറുകള്‍ വശന്ന് കരഞ്ഞു തുടങ്ങും. മൂത്തമകന്‍ നാലുവയസുകാരന്‍ രാജനെ അംഗനവാടിയില്‍ ആക്കിയിട്ടാണ് ഗീതു എന്നും ലോട്ടറി കച്ചവടത്തിന് എത്തുന്നത്. കുഞ്ഞുങ്ങളെ പട്ടിണിയ്ക്കിടാതെ ആഹാരത്തിനുള്ള വകയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ഗീതു ഓരോ ദിവസവും മുന്‍പോട്ടു നീക്കുന്നത്.

സഹപാഠിയായ മാഹിനെന്ന യുവാവ് ഗീതുവിന് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഗീതുവിന്റെ ദുരിത ജീവിതം പുറം ലോകം അറിയുന്നത്. ദിവസം 100 മുതല്‍ 400 രൂപ വരെ കിട്ടാറുണ്ടെന്ന് ഗീതു പറയുന്നു. മഴയുള്ളപ്പോഴും മറ്റും വില്‍പന നടക്കാറില്ല. എംപ്ലോയ്‌മെന്റ് ഓഫിസില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വിഭിന്നശേഷി വിഭാഗത്തിലായിട്ടും ഇതുവരെ ജോലിയൊന്നും ലഭിച്ചിട്ടില്ല ഗീതുവിന്.

കയറികിടക്കാന്‍ അടച്ചുറപ്പില്ല ഒരു വീട് പോലും ഗീതുവിന് ഇല്ല. ഗീതുവും മക്കളും എങ്ങനെ ജീവിക്കുന്നുവെന്നോ എവിടെയാണെന്നോ ഭര്‍ത്താവ് അന്വേഷിക്കാറില്ല. രണ്ട് കുട്ടികള്‍ ജനിച്ചശേഷമാണ് ഭര്‍ത്താവ് മുന്‍പ് ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതില്‍ രണ്ട് മക്കളുമുണ്ടെന്നുള്ള വിവരം അറിയുന്നത്. ഈ ബന്ധം വേര്‍പ്പെടുത്താതെയാണ് ഗീതുവിനെ വിവാഹം കഴിച്ചത്. ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗീതുവിന്റെ അവസ്ഥ കണ്ട് പോലീസുകാരാണ് ലോട്ടറി കച്ചവടം ഉപജീവനമാര്‍ഗം ആയി കാണിച്ചു കൊടുത്തത്.

സുമനസുകള്‍ ഗീതുവിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു;

Name : Geethu,
Account no : 67265016591,
Ifsc code : SBIN0070483,
Branch; Varanad,
Alappuzha

Exit mobile version