ആലപ്പുഴയില്‍ മാത്രം 13 ഉദ്ഘാടനങ്ങള്‍, തിരുവനന്തപുരത്ത് ഒന്ന്! വാക്കുകള്‍ ചുരുക്കി കൃത്യത പാലിച്ച് എല്ലാ പരിപാടിയ്ക്കും എത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

കായംകുളത്തും അഞ്ച് ഉദ്ഘാടനങ്ങള്‍

ആലപ്പുഴ: ആലപ്പുഴയില്‍ മാത്രം മുഖ്യമന്ത്രി പിണറായി വിജയന് 13 ഉദ്ഘാടനങ്ങള്‍. ഒരെണ്ണം തിരുവനന്തപുരത്തും. എല്ലാപരിപാടിയ്ക്കും കൃത്യത പാലിച്ച് പ്രസംഗങ്ങള്‍ ചുരുക്കി അദ്ദേഹം ഓടിയെത്താന്‍ ശ്രമിച്ചു. തിരുവനന്തപുരത്തെ പരിപാടിയ്ക്ക് എത്തിയത് ഹെലികോപ്ടറിന്റെ സഹായത്തോടെയായിരുന്നു. രാവിലെ ഒമ്പതിനായിരുന്നു ഉദ്ഘാടനമെങ്കിലും എട്ടരയ്ക്കുതന്നെ മുഖ്യമന്ത്രി കണിച്ചുകുളങ്ങരയിലെത്തി.

അവിടെനിന്നും കെഎസ്ഡിപിയിലെ ചടങ്ങിനെത്തി. പിന്നീട്, ആലപ്പുഴ നഗരചത്വരത്തില്‍ മത്സ്യത്തൊഴിലാളി വനിതാതൊഴില്‍ദാന പദ്ധതിയുടെ ഉദ്ഘാടനം. തുടര്‍ന്നാണ് അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചത്. നിയമസഭാ സമുച്ചയത്തില്‍ ദേശീയ സ്റ്റുഡന്റ് പാര്‍ലമെന്റ് ഉദ്ഘാടനത്തിനായിട്ടായിരുന്നു യാത്ര. പന്ത്രണ്ടരയോടെ തിരിച്ചെത്തി ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ ഉച്ചഭക്ഷണംകഴിച്ചശേഷം കയര്‍ കോര്‍പ്പറേഷനില്‍ ഉദ്ഘാടനം.

പിന്നെ, ഇഎംഎസ്. സ്റ്റേഡിയത്തില്‍ നഗരറോഡ് പദ്ധതി ഉദ്ഘാടനം. അതുകഴിഞ്ഞ് നേരെ ചെങ്ങന്നൂരില്‍ സ്റ്റേഡിയത്തിന് തറക്കല്ലിട്ടു. അവിടെനിന്നും നൂറനാട്ടെത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് തറക്കല്ലിട്ട് കായംകുളത്തേക്ക്. കായംകുളത്തും അഞ്ച് ഉദ്ഘാടനങ്ങള്‍. എല്ലാ ചടങ്ങിലും പരമാവധി സമയകൃത്യത പാലിച്ചത് സംഘാടനകര്‍ക്ക് ആശ്വാസം പകര്‍ന്നതിനു പുറമെ അമ്പരപ്പും ഉളവാക്കി. വൈകീട്ട് അദ്ദേഹം കായംകുളത്തുനിന്നും തിരുവനന്തപുരത്തേക്കു മടങ്ങി.

Exit mobile version