കാസര്‍കോട് ഇരട്ട കൊലപാതകം അതി ദാരുണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നതെന്ന് മന്ത്രി പ്രതികരിച്ചു. അതി ദാരുണ കൊലപാതകങ്ങളാണ് ഉണ്ടായത്.

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നതെന്ന് മന്ത്രി പ്രതികരിച്ചു. അതി ദാരുണ കൊലപാതകങ്ങളാണ് ഉണ്ടായത്. പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങള്‍ നിലവിലുള്ളതായി അറിയില്ലെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.

അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത്ത് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Exit mobile version