തൃശ്ശൂരില്‍ വിവാഹ വീട്ടില്‍ നിന്ന് മടങ്ങവെ ആറംഗ സംഘത്തിന്റെ ആക്രമണം; ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

ഇരുചക്ര വാഹനത്തിലെത്തിയ ബിബിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

തൃശൂര്‍: തൃശ്ശൂര്‍ എടക്കുളത്ത് വിവാഹ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ ആറംഗ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണം. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. പൊറുത്തിശ്ശേരി സ്വദേശി ബിബിന്‍ ചന്ദ്രബാബു ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

വെള്ളിയാഴ്ച്ച രാത്രി പത്തോടെ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിബിന്‍ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച ചാലക്കുടിയിലെ ഒരു ബാറിനു മുന്നില്‍ വെച്ച് ബിബിനും ആറംഗ സംഘവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷമുണ്ടായിരുന്നു. ഇരുചക്ര വാഹനത്തിലെത്തിയ ബിബിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ബിബിന്‍ വീണ്ടും ആക്രമിക്കപ്പെട്ടതെന്നാണ് നിഗമനം. കൊലപാതകശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Exit mobile version