പാലക്കാട് നാലുവയസുകാരിയെ ചാക്കില്‍കെട്ടി റെയില്‍വെ ട്രാക്കില്‍ തള്ളിയ സംഭവം; രണ്ട് ഭിക്ഷാടകര്‍ അറസ്റ്റില്‍, ക്രൂരതയ്ക്ക് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭിക്ഷാടന സംഘമെന്ന് പോലീസ്

ജനുവരി ആദ്യ വാരമാണ് തമിഴ്‌നാട്ടില്‍ നിന്നും തട്ടിയെടുത്ത നാലുവയസുകാരിയുമായി രണ്ടു പുരുഷന്‍മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘം പാലക്കാട് എത്തിയത്.

പാലക്കാട്: ഒലവക്കോട് നാലുവയസുകാരിയെ ലൈംഗിക പീഡിനത്തിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ രണ്ട് ഭിക്ഷാടകര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ഭിക്ഷാടന സംഘമാണ് ക്രൂര കൊലപാതകത്തിന് പിന്നലെന്ന് പോലീസ് വ്യക്തരമാക്കി. കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഒലവക്കോട് റയില്‍വേ സ്റ്റേഷന് സമീപം നാലു വയസുകാരിയുടെ മൃതദേഹം കണ്ടത്.

സംഭവത്തിന് പിന്നില്‍ ഭിക്ഷാടന സംഘമാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട് തിരുവള്ളുവര്‍ സ്വദേശി സുരേഷ്, തഞ്ചാവൂര്‍ സ്വദേശിനി ഫെമിന പിച്ചൈക്കനി എന്നിവരെയാണ് തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

ജനുവരി ആദ്യ വാരമാണ് തമിഴ്‌നാട്ടില്‍ നിന്നും തട്ടിയെടുത്ത നാലുവയസുകാരിയുമായി രണ്ടു പുരുഷന്‍മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘം പാലക്കാട് എത്തിയത്. ഒരാഴ്ച്ചയോളം സംഘം ഒലവക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷാടനം നടത്തി. ജനുവരി 12 ന് രാത്രി സംഘത്തിലുണ്ടായിരുന്ന രണ്ട് പുരുഷന്‍മാര്‍ ചേര്‍ന്ന് ബാലികയെ ലൈഗിംകമായി പീഡിപ്പിച്ചു. നിലവിളിച്ച പെണ്‍കുട്ടിയെ ഇരുവരും ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി പ്രതികള്‍ മരണം ഉറപ്പ് വരുത്തി. ശബ്ദം കേട്ട് ഉണര്‍ന്ന സംഘത്തിലെ മറ്റുള്ളവരും ചേര്‍ന്ന് മൃതദേഹം അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തുന്നത്.

പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ട് പോകല്‍, ബലാല്‍സംഘം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും. പിടിയിലായ സുരേഷ് നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്. സംഘത്തിലെ മറ്റുള്ളവരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Exit mobile version