വീഗാലാന്റില്‍ റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവം; അന്വേഷണത്തിന് അമിക്കസ് ക്യൂറിയെ നിയമിച്ചു

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവ് വന്നു.

കൊച്ചി: വീഗാലാന്റില്‍ റൈഡില്‍ നിന്ന് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ അന്വേണത്തിന് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വക്കേറ്റ് സി കെ കരുണാകരനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയത്.

2002ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്റ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍നിന്നും വീണ് പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശിയായ യുവാവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബക്കറ്റ് ഷവര്‍ എന്ന പേരിലുള്ള റൈഡില്‍ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവ് വന്നു.

ശരീരം തളര്‍ന്നു പോയ വിജേഷ് ഇപ്പോഴും വീല്‍ചെയറിലാണ്. നഷ്ട പരിഹാരം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാല്‍ രണ്ടര ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിന് അമിക്കസ് ക്യൂറിയെ നിയമിച്ചിരിക്കുന്നത്.

Exit mobile version