ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുടെ ആവശ്യം പ്രത്യേക സമിതി പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എംഎല്‍എമാരും കലക്ടറും ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചതായി വ്യവസായമന്ത്രി ഇപി ജയരാജന്‍. ജില്ലാ കലക്ടര്‍ ചെയര്‍മാനും ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള എന്നീ എംഎല്‍എമാര്‍ അംഗങ്ങളുമായ സമിതിയാണ് വിഷയം പഠിക്കുന്നത്.

ഐആര്‍ഇയുടെ ഖനനമേഖലയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നമാണ് ഖനനം നിര്‍ത്തിവെക്കണമെന്നത്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. അവര്‍ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. സീ വാഷിംഗ് ഒരുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനം കെഎംഎംഎല്ലും ഐആര്‍ഇയും അംഗീകരിച്ചതായും വ്യവസായ മന്ത്രി പറഞ്ഞു.

പ്രദേശത്തെ പ്രമുഖ ക്ഷേത്രമായ കാട്ടില്‍ വേക്കതില്‍ ക്ഷേത്രം സംരക്ഷിക്കുന്നതിനായി കടല്‍ഭിത്തി, പുലിമുട്ട് തുടങ്ങിയ എത്രയും വേഗം നിര്‍മ്മിക്കുമെന്നും കെഎംഎംഎല്‍ നടത്തുന്നസാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സാമ്പത്തികശേഷിയെ വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതാണ് ഖനനം നടത്തുന്ന രണ്ട് സ്ഥാപനങ്ങളും അതിനാല്‍ എല്ലാ നിലയിലും പ്രവര്‍ത്തിച്ചു വളര്‍ന്നുവരാനുള്ള സാഹചര്യം പൊതുവായി ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ഉണ്ടാകണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.

Exit mobile version