ആനമുത്തശ്ശിക്ക് വിട; ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന ദാക്ഷായണി ചരിഞ്ഞു

ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമായിരിക്കും സംസ്‌ക്കരിക്കുന്നത്.

നേമം: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയെന്ന് ഗിന്നസ് ബുക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയ ദാക്ഷായണി ചരിഞ്ഞു. എണ്‍പത്തിയെട്ടു വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ കരമന ആറിന്‍ തീരത്തെ സത്യന്‍നഗര്‍ മലമേല്‍ക്കുന്നിലെ ആനക്കൊട്ടിലാണ് ചരിഞ്ഞത്.

ദേവസ്വം ബോര്‍ഡിന്റെ ആചാരപരമായ നടപടികള്‍ക്ക് ശേഷം ബുധനാഴ്ച രാവിലെ പത്തോടെ ആനക്കൊട്ടില്‍ സ്ഥിതി ചെയ്യുന്ന ദേവസ്വംബോര്‍ഡിന്റെ ഭൂമിയില്‍ സംസ്‌ക്കരിക്കും. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമായിരിക്കും സംസ്‌ക്കരിക്കുന്നത്.

ദാക്ഷായണിക്ക് ദേവസ്വം ബോര്‍ഡിന്റെ ഗജരാജ മുത്തശി പട്ടം ലഭിച്ചിട്ടുണ്ട്. നാട്ടാനകളില്‍ പ്രായം കൂടിയ ആന എന്ന പദവിയും ദാക്ഷായണിക്കാണ്. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാതിരുന്ന ദാക്ഷായണി തിങ്കളാഴ്ച മുതല്‍ ആഹാരം കഴിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം വിറയലോടെ മുട്ടുകുത്തി ചരിയുകയായിരുന്നെന്ന് പാപ്പാന്‍ മുകേഷ് പറഞ്ഞു.

ഇതറിഞ്ഞ് ദേവസ്വംബോര്‍ഡിന്റെ വെറ്ററിനററി ഡോ. ടി.രാജീവ് എത്തി പരിശോധിച്ചു. പ്രായാധിക്യം തന്നെയാണ് മരണകാരണമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ജി. രാധാകൃഷ്ണന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്. അരനൂറ്റാണ്ടിലേറെ ശംഖുംമുഖം ദേവിയെ എഴുന്നളളിച്ചിട്ടുണ്ട്.

ദാക്ഷായണിയോടുള്ള ആദര സൂചകമായി പോസ്റ്റല്‍ വകുപ്പ് ചിത്രം വച്ച താപാല്‍ കവറും പുറത്തിറിക്കിയിട്ടുണ്ട്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നുമാണ് ദേവസ്വംബോര്‍ഡിന് ദാക്ഷായണിയെ ലഭിക്കുന്നത്. കോന്നി ആന കൊട്ടിലില്‍ നിന്നും അഞ്ച് വയസു കഴിഞ്ഞപ്പോഴാണ് ദാക്ഷായണി കൊട്ടാരത്തിലെത്തുന്നത്.

ആറ്റിങ്ങള്‍ തിരുവാറാട്ടുകടവ് ക്ഷേത്രത്തില്‍ നിന്നുമാണ് ദാക്ഷായണി ചെങ്കള്ളൂരിലെത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള ആനയെന്ന പദവിയും ദാക്ഷായണിക്കാണ്. പ്രായാധിക്യം കാരണം കഴിഞ്ഞ മൂന്നുവര്‍ഷമായി ദാക്ഷായണിയെ എഴുന്നള്ളിപ്പിന് കൊണ്ടുപോകാറില്ലായിരുന്നു.

Exit mobile version