നാടകകൃത്തും സംവിധായകനും ചിത്രകാരനുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി അന്തരിച്ചു

1929 മാര്‍ച്ച് 1ന് തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ വേദപണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു.

ചേലക്കര: നാടകകൃത്തും സംവിധായകനും ചിത്രകാരനുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി(90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2003ല്‍ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. വന്നന്ത്യേ കാണാം എന്ന നാടകത്തിനായിരുന്നു അവാര്‍ഡ്.

1929 മാര്‍ച്ച് 1ന് തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ വേദപണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. പാഞ്ഞാള്‍ വിദ്യാലയം, സിഎന്‍എന്‍. ഹൈസ്‌കൂള്‍, ചേര്‍പ്പ്, എസ്എംടി എച്ച്എസ് ചേലക്കര, മഹാരാജാസ് കോളേജ്, സ്‌കൂള്‍ ഓഫ് ആര്‍ട്ട്സ്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഒരു കൊല്ലം കൊച്ചിയില്‍ മുണ്ടംവേലി ഹൈസ്‌കൂളിലും പിന്നീട് 27 കൊല്ലം പാഞ്ഞാള്‍ സ്‌കൂളിലും ചിത്രകലാധ്യാപകനായിരുന്നു. ഉമാദേവി ഭാര്യയും സുമ, സാവിത്രി, അജിത, രവി, രാമന്‍ എന്നിവര്‍ മക്കളുമാണ്. തനതുലാവണം, വന്നന്ത്യേ കാണാം, മോഹനസുന്ദരപാലം എന്നിവയാണ് നാടകകൃതികള്‍.

Exit mobile version