‘ഉയിര്‍ കാത്ത മനിതരേ, ഉണ്മയാന നാടേ നണ്ട്രി’ ഭര്‍ത്താവിനെ കൊലകയറില്‍ നിന്ന് രക്ഷിച്ച മലപ്പുറത്തിന് നന്ദി പറഞ്ഞ് മാലതി

കൊല്ലപ്പെട്ടയാളുടെ കുടുംബം അര്‍ജുന് മാപ്പുനല്‍കുകയും അതിന്റെ രേഖകള്‍ കുവൈത്ത് അധികാരികള്‍ക്കു സമര്‍പ്പിക്കുകയുമായിരുന്നു.

തഞ്ചാവൂര്‍: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കുവൈത്തിലെ ജയിലില്‍ കഴിഞ്ഞ തമിഴ്‌നാട്ടുകാരന്‍ അര്‍ജുന്‍ അത്തിമുത്തുവിനെ കൊലക്കയറില്‍ നിന്നു രക്ഷപ്പെടുത്തിയതിന് മലപ്പുറത്തിനോട് കണ്ണീരില്‍ കുതിര്‍ന്ന നന്ദി അറിയിച്ച് അര്‍ജുന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് നന്ദി അറിയിച്ചത്. ‘ഉയിര്‍ കാത്ത മനിതരേ, ഉണ്മയാന നാടേ, നണ്ട്രി!’ എന്നായിരുന്നു അവര്‍ പറഞ്ഞത്.

മലപ്പുറം സ്വദേശിയെ വധിച്ച കേസില്‍ അര്‍ജുന് വിധിച്ച വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം മാലതിക്കും മുനവ്വറലി തങ്ങള്‍ക്കും ലഭിച്ചിരുന്നു. ജയിലില്‍ കഴിയുന്ന അര്‍ജുന്‍ 6 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം മാലതിയുമായി ഫോണില്‍ സംസാരിച്ചു.

മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തില്‍, കൊല്ലപ്പെട്ടയാളുടെ കുടുംബം അര്‍ജുന് മാപ്പുനല്‍കുകയും അതിന്റെ രേഖകള്‍ കുവൈത്ത് അധികാരികള്‍ക്കു സമര്‍പ്പിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട 30 ലക്ഷം രൂപയില്‍ 27 ലക്ഷം രൂപ പ്രവാസികളുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ സമാഹരിച്ചാണ് ശിക്ഷയിളവ് ഉറപ്പാക്കിയത്.

Exit mobile version