ഓലപ്പീപ്പിയും ക്രിക്കറ്റ് പന്തും ഒന്നുമല്ല, മക്കള്‍ക്ക് വേണ്ടി ഹൈടെക് ഓട്ടോ നിര്‍മ്മിച്ച് ഈ പിതാവ്! കുഞ്ഞനുജത്തിയെയും ബാക്ക് സീറ്റില്‍ ഇരുത്തി മാധവ് ‘ സുന്ദരിയുമായി’ പറപറന്നു; ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍മീഡിയ

ലാലേട്ടന്റെ സുന്ദരി, ആ നാമം തന്നെയാണ് ഓട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്.

ഇടുക്കി: ഓല മടല്‍ കൊണ്ട് ക്രിക്കറ്റ് ബാറ്റും, ഓല കൊണ്ട് പീപ്പിയും പന്തും തുടങ്ങി ഒട്ടനവധി കളികോപ്പുകള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍മ്മിച്ച് നല്‍കാറുണ്ട്. പോയ കാലങ്ങളിലാണ് ഏറെയും കണ്ടു വരുന്നതെങ്കിലും ഇന്നും ഇത്തരത്തില്‍ നിര്‍മ്മാണങ്ങള്‍ എല്ലാം നടക്കുന്നുണ്ട്. അതുപോലെ ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് ഉജ്ജാല കുപ്പിയും പാഴായ ചെരുപ്പ് ഉപയോഗിച്ചും വണ്ടി നിര്‍മ്മിക്കല്‍. പക്ഷേ ഇന്ന് അതില്‍ നിന്ന് ചെറിയൊരു മാറ്റം.

രാജ്യം തന്നെ ഹൈടെക്ക് ആകുമ്പോള്‍ ചെറിയ വണ്ടി നിര്‍മ്മിക്കാന്‍ ആണോ പാട് എന്നാണ് ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സ് ആയ തൊടുപുഴ സ്വദേശി അരുണ്‍കുമാര്‍ പുരുഷോത്തമന്റെ നിലപാട്. സ്വന്തം മക്കളുടെ സന്തോഷത്തിനായി ഓട്ടോ തന്നെയാണ് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. അതും ആ ഓട്ടോയുടെ പേരാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. ലാലേട്ടന്റെ സുന്ദരി, ആ നാമം തന്നെയാണ് ഓട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്.

ഇതിനു മുന്‍പ് മക്കള്‍ക്കു വേണ്ടി മിനി ജീപ്പും ബുള്ളറ്റുമൊക്കെ ഉണ്ടാക്കിയും അരുണ്‍ നവമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. ഇതിനു പിന്നാലെയാണ് ഓട്ടോ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടത്. ഏഴരമാസം കൊണ്ടാണ് അരുണ്‍ ഈ കുട്ടി ഓട്ടോയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വീട്ടില്‍ ലഭ്യമായ വസ്തുക്കളുപയോഗിച്ചായിരുന്നു നിര്‍മ്മാണം. ഓട്ടോ കിട്ടിയതോടെ സന്തോഷ തിമിര്‍പ്പിലാണ് മക്കളായ മാധവും കേശിനിയും.

കുഞ്ഞനുജത്തിയെയും കൊണ്ട് മാധവ് സുന്ദരി ഓട്ടോയില്‍ കുതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബാറ്ററിയിലാണ് ഓട്ടോ ഓടുന്നത്. ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. 24വോള്‍ട്ട് ഡിസി മോട്ടര്‍, 24വോള്‍ഡ് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. സൈക്കിളിന്റെ ഡിസ്‌ക് ബ്രേക്ക് സംവിധാനവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കിക്കറും, ഇന്റിക്കേറ്ററും, വൈപ്പറും, ഹെഡ് ലൈറ്റും, ഹോണും എന്തിന് ഫസ്റ്റ് എയിഡ് കിറ്റ് വരെയുണ്ട് ‘സുന്ദരി’ ഓട്ടോയില്‍. ഇനിയല്‍പം റിലാക്‌സ് ചെയ്യാന്‍ പാട്ടു കേള്‍ക്കണമെങ്കില്‍ അതിനുമുണ്ട് വഴി. പെന്‍ഡ്രൈവ് കുത്താനുള്ള സൗകര്യവും ഓട്ടോയിലുണ്ട്. ആവശ്യമെങ്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാം. മക്കള്‍ക്ക് വേണ്ടി ചെയ്തതാണെങ്കിലും അരുണ്‍കുമാറിന്റെ അത്ഭുത കഴിവിനെ സോഷ്യല്‍മീഡിയ വാനോളം പുകഴ്ത്തുകയാണ്.

Exit mobile version