ടാര്‍ വീപ്പ മറിഞ്ഞ് എട്ടോളം നായ്ക്കുട്ടികള്‍ ടാറില്‍ കുടുങ്ങി; നായ്ക്കുട്ടികളില്‍ പലതും മരണത്തോട് മല്ലടിക്കുന്നു! തിരൂരില്‍ നിന്നും കണ്ണീര്‍ കാഴ്ച

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

മലപ്പുറം: തിരൂരില്‍ നിന്നും ഇപ്പോള്‍ കണ്ണുകലെ ഈറനണിയിക്കുന്ന കാഴ്ചയാണ് വരുന്നത്. മറിഞ്ഞ വീണ വീപ്പയില്‍ നിന്നും വന്ന ടാറില്‍ എട്ടോളം നായ്ക്കുട്ടികളാണ് കുടുങ്ങിയത്. പലതും മരത്തോട് മല്ലടിക്കുകയാണ്. ഇവയുടെ കരച്ചില്‍ മനസിനെ വല്ലാതെ പിടിച്ചുലയ്ക്കും. തിരൂര്‍ മുന്‍സിപ്പാലിറ്റിയോട് ചേര്‍ന്ന് ടാര്‍ വീപ്പകള്‍ ശേഖരിച്ചു വച്ച സ്ഥലത്താണ് സംഭവം. ഇവിടെ സൂക്ഷിച്ചിരുന്ന ടാര്‍ വീപ്പകളിലൊന്ന് മറിഞ്ഞു വീണ് അതില്‍ നിന്നും ഒലിച്ചു വന്ന ടാറില്‍ നായ്ക്കുട്ടികള്‍ കുടുങ്ങി പോകുകയായിരുന്നു.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത ജനറല്‍ ആശുപത്രിയില്‍ എത്തിയ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആണ് ആദ്യം നായ്ക്കുട്ടികളുടെ കരച്ചില്‍ കേട്ടത്. ഓടിയെത്തിയപ്പോഴാണ് ദാരുണമായ ഈ കാഴ്ച്ച കണ്ടത്. രാത്രിയില്‍ തന്നെ നായ്ക്കുട്ടികളെ ടാറില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും രാവിലെ എട്ട് മണിയോടെ മാത്രമാണ് എട്ട് നായ്ക്കുട്ടികളേയും ടാറില്‍ നിന്നും മാറ്റാന്‍ സാധിച്ചത്. നായ്ക്കുട്ടികളുടെ ശരീരത്തില്‍ നിന്നും ടാര്‍ മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍.

നായ്ക്കുട്ടികള്‍ക്ക് പാല്‍ കൊടുത്ത് ജീവന്‍ നിലനിര്‍ത്താനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് തിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. തെരുവ് നായകളെ സംരക്ഷിച്ച് പരിചയമുള്ള ഇവര്‍ക്ക് നായ്ക്കുട്ടികളെ രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാല്‍ അതുവരെ എത്ര നായ്ക്കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Exit mobile version