ചോറ്റാനിക്കരയില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. സംഭവത്തില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്കുനേരെയുണ്ടായത് കൊലപാതക ശ്രമമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ സ്വയം ഷാള്‍ ഉപയോഗിച്ച് കഴുത്തിന് കുരുക്കിടുകയായിരുന്നുവെന്നാണ് അനൂപിന്റെ മൊഴി.

അതേസമയം, വീടിനുള്ളില്‍ വെച്ച് പരിക്കേറ്റ പെണ്‍കുട്ടിയുടെ തലയ്ക്കുള്ളില്‍ ഗുരുതരമായ പരിക്കേറ്റതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.

പീരുമേട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് കേസുണ്ട്. അതുപോലെ തന്നെ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാള്‍. ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ സ്ഥിരമായി എത്താറുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version