ആലപ്പുഴയില്‍ പക്ഷിപ്പനി; താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വില്‍ക്കുന്നതിന് നിരോധനം

മേയ് എട്ട് വരെയാണ് നിരോധനം.

ആലപ്പുഴ: ആലപ്പുഴയില്‍ മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വില്‍ക്കുന്നതിന് ആലപ്പുഴയില്‍ പ്രാദേശിക നിരോധനം ഏര്‍പ്പെടുത്തി. മേയ് എട്ട് വരെയാണ് നിരോധനം.

കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്രതെക്ക്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാര്‍, കാര്‍ത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, എടത്വ, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് നിരോധനം.

ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലായെന്ന് അതാത് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും ആയതിലേയ്ക്ക് സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തേണ്ടതുമാണ്. കുട്ടനാട്, അമ്പലപ്പുഴ തഹസില്‍ദാര്‍മാര്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന പരിശോധനയും മേല്‍നോട്ടവും നടത്തേണ്ടതാണ്.

Exit mobile version