പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച, 350 പവന്‍ സ്വര്‍ണം മോഷണം പോയി

ഇന്ന് രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച നടന്ന വിവരം മനസിലാക്കിയത്.

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം നഷ്ടമായെന്നാണ് വിവരം. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. ഇന്ന് രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച നടന്ന വിവരം മനസിലാക്കിയത്.

ഉടന്‍ തന്നെ വിവരം വീട്ടുകാരെയും പോലീസുകാരെയും അറിയിച്ചു. സംഭവത്തില്‍ പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്.

ശനിയാഴ്ച വൈകീട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പൊട്ടിച്ച നിലയില്‍ കണ്ടത്. അകത്ത് കയറി നോക്കിയപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായി അറിയുന്നത്. മലപ്പുറം എസ്പി, തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ നഷ്ടപ്പെട്ട വസ്തുക്കളുടെ കൃത്യമായ വിവരം ലഭിക്കുകയുള്ളു. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തല്‍ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Exit mobile version