തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ പാഞ്ഞ് വന്ന സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു; ശരീരത്തിലൂടെ കയറി ഇറങ്ങിയ ബസ് നിര്‍ത്താതെ പോയി, നട്ടുച്ചയ്ക്ക് നടന്ന അപകടം ആരും കണ്ടവരുമില്ല!

മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

തൃശ്ശൂര്‍: നട്ടുച്ചയ്ക്ക് തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ അപകടം. പാഞ്ഞ് വന്ന സ്വകാര്യ ബസ് വീട്ടമ്മയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. വീട്ടമ്മ തല്‍ക്ഷണം മരിച്ചു. പക്ഷേ ഇടിച്ചിട്ട ലബസ് നിര്‍ത്താതെ പോയി. നട്ടുച്ചയ്ക്ക് പോലും പ്രദേശത്തെ നടുക്കി അപകടം ഉണ്ടായിട്ടും ആരും കണ്ടവരും ഇല്ല, കേട്ടവരും ഇല്ല. ഇടിച്ചിട്ട ബസിനായി പോലീസ് അന്വേഷണം തുടരുകയാണ്.

റോഡ് കുറുകെ കടക്കുകയായിരുന്ന വീട്ടമ്മയെ ബസ് ഇടിച്ചിടുകയായിരുന്നു. ശേഷം ബസ് കയറി ഇറങ്ങി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പട്ടാപകല്‍ അപകടം നടന്നിട്ടും വീട്ടമ്മയെ ഇടിച്ച ബസ് ഏതാണെന്ന് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തില്‍ തിരിച്ചറിയാനായില്ല. ബസ് സ്റ്റാന്‍ഡ് പരിസരത്തെ നിരവധി കടക്കാരും ചുമട്ടുതൊഴിലാളികളും ഇതിനു പുറമെ യാത്രക്കാരും സംഭവം കണ്ടെങ്കിലും ബസ് തിരിച്ചറിയാനുള്ള സൂചനകളൊന്നും പോലീസിന് ലഭിച്ചില്ല.

സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവി കാമറയിലാണ് പോലീസിന്റെ പ്രതീക്ഷ. ബസ് സ്റ്റാന്‍ഡിലേക്കുള്ള കവാടത്തില്‍ വേഗ നിയന്ത്രണത്തിന് സംവിധാനമില്ല. യാത്രക്കാര്‍ ജീവന്‍ പണയപ്പെടുത്തി വേണം റോഡ് കുറുകെ കടക്കാന്‍. നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. നിരവധി ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഇതു തടയാന്‍ വേണ്ട ശാസ്ത്രീയ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നില്ലെന്നാണ് പരാതി.

Exit mobile version