നിരന്തരം വിവാഹം മുടങ്ങുന്നു; കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകര്‍ത്ത യുവാവ് പിടിയില്‍

നിരന്തരമായി വിവാഹം മുടക്കുന്ന സഭാ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികള്‍ തകര്‍ക്കാന്‍ കാരണം എന്നാണ് ജോബിന്‍ പോലീസിന് നല്‍കിയ മൊഴി.

ഇടുക്കി: വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയില്‍. പുളിയന്മല പി റ്റി ആര്‍ ചെറുകുന്നേല്‍ ജോബിനാണ് (35) പിടിയിലായത്. നിരന്തരമായി വിവാഹം മുടക്കുന്ന സഭാ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികള്‍ തകര്‍ക്കാന്‍ കാരണം എന്നാണ് ജോബിന്‍ പോലീസിന് നല്‍കിയ മൊഴി.

കട്ടപ്പന, കമ്പംമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിശുപള്ളികളിലാണ് ജോബിന്‍ കല്ലെറിഞ്ഞു തകര്‍ത്തത്. ആക്രമണത്തിന് പിന്നാലെ കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നിര്‍ദേശ പ്രകാരം വണ്ടന്മേട് എസ്എച്ച് ഒ ഷൈന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവരാണ് പ്രതിയെ ഇന്ന് വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

ALSO READ 17 വയസ്സുകാരിയോട് മോശമായി പെരുമാറി, മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

മാര്‍ച്ച് 12 ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ജോബിന്‍ ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. പുളിയന്മല അമലമനോഹരി കപ്പേളയുടെ ചില്ല് ബൈക്കില്‍ എത്തി എറിഞ്ഞു തകര്‍ക്കുന്ന സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളും പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും വസ്ത്രവുമാണ് കേസില്‍ നിര്‍ണായകമായത്.

Exit mobile version