ബസില്‍ കയറി യാത്രക്കാരുടെ പണം മോഷ്ടിക്കുന്നത് സ്ഥിരം പരിപാടി, ഇത്തവണ കുടുക്കിയത് സിസിടിവി, തൃശൂരില്‍ തമിഴ്‌നാട് സ്വദേശിനി പിടിയില്‍

തമിഴ്നാട് തിരിച്ചന്തൂര്‍ ടെമ്പിള്‍ സ്വദേശിനി ഗായത്രി (സുബ്ബമ്മ 26) യെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തൃശൂര്‍: ബസില്‍ നിന്നും യുവതിയുടെ ബാഗ് മോഷ്ടിച്ച സംഭവത്തില്‍ തമിഴ്നാട് മോഷണ സംഘത്തിലെ പ്രധാനിയായ യുവതി അറസ്റ്റില്‍. തമിഴ്നാട് തിരിച്ചന്തൂര്‍ ടെമ്പിള്‍ സ്വദേശിനി ഗായത്രി (സുബ്ബമ്മ 26) യെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വേലൂര്‍ സ്വദേശിനി ഹിയാനിയുടെ പണമടങ്ങിയ ബാഗാണ് യുവതി ബസില്‍ നിന്നും മോഷ്ടിച്ചത്. വേലൂരില്‍ നിന്നും കേച്ചേരിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് മോഷ്ടാവ് യുവതിയുടെ 5000 രൂപയും എ ടി എം. കാര്‍ഡും ചികിത്സ രേഖകളും അടങ്ങിയ ബാഗ് കവര്‍ന്നത്.

സംഭവത്തില്‍ മോഷണം നടത്തിയ യുവതിയുടെ മോഷണ ദൃശ്യങ്ങള്‍ ബസില്‍ ഘടിപ്പിച്ച സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മോഷണത്തിനായി യുവതി ബസില്‍ കയറി മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായത്.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി മോഷണ കുറ്റം സമ്മതിച്ചു. കഴിഞ്ഞ നവംബറില്‍ അമ്പലത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെയാണ് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version