പ്രണയംനടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, വയനാട്ടില്‍ യുവാവിന് കഠിന തടവും പിഴയും

മുട്ടില്‍ പരിയാരം ആലംപാറ വീട്ടില്‍ എ.പി. മുനീര്‍(29)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്.

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് പ്രണയംനടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 49 വര്‍ഷം കഠിന തടവും 2,27,000 രൂപ പിഴയും വിധിച്ച് കോടതി. മുട്ടില്‍ പരിയാരം ആലംപാറ വീട്ടില്‍ എ.പി. മുനീര്‍(29)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്.

2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രതി പരിചയപ്പെട്ട് പ്രണയംനടിച്ച് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തുകയും, ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും വീട്ടിലേക്ക് വിളിച്ചുവരുത്തിയും പ്രതി വീണ്ടും ലൈംഗികാതിക്രമം നടത്തി. ഇതോടെയാണ് കുട്ടി പീഡനവിവരം വീട്ടില്‍ പറയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ALSO READ അയോധ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ, കൊച്ചുവേളി സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് നടക്കും

കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.എച്ച്.ഒ പി. പ്രമോദും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റസാഖുമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി.

Exit mobile version