ഹണി ട്രാപ്പ് തട്ടിപ്പ്, ഭാര്യയ്ക്ക് കൂട്ട് ഭര്‍ത്താവ്! മധ്യവയസ്‌കനെ ഹോട്ടല്‍ മുറിയിലെത്തിച്ച് തട്ടിയത് 5 ലക്ഷം

കോഴിക്കോട് സ്വദേശി റുബീന (29) യുടെ നേതൃത്വത്തിലായിരുന്നു ഹണി ട്രാപ്പ് തട്ടിപ്പ്.

കാസര്‍കോട്: കാസര്‍കോട് മധ്യവയസ്‌കനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയില്‍. കോഴിക്കോട് സ്വദേശി റുബീന (29) യുടെ നേതൃത്വത്തിലായിരുന്നു ഹണി ട്രാപ്പ് തട്ടിപ്പ്. ഇതിന് റുബീനക്ക് കൂട്ടുനിന്നത് ഭര്‍ത്താവും സുഹൃത്തുക്കളും. മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് അഞ്ച് ലക്ഷം രൂപയും. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് 59കാരന്‍ പോലീസിനെ സമീപിച്ചത്.

സംഭവം ഇങ്ങനെ….

കാസര്‍കോട് മാങ്ങാട് സ്വദേശിയായ 59കാരനാണ് റുബീനയുടെ ഹണി ട്രാപ്പില്‍ കുടുങ്ങിയത്. മാങ്ങാട് കേന്ദ്രീകരിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്തിവന്ന മധ്യവയസ്‌കനാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്റെ സൂത്രധാരന്‍ മാങ്ങാട് സ്വദേശി തന്നെയായ ദില്‍ഷാദാണ്.

ദില്‍ഷാദിന്റെ നിര്‍ദ്ദേശപ്രകാരം റുബീന വിദ്യാര്‍ഥി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം പതിയെ വളര്‍ന്നു. അതിനിടെ പഠനത്തിനായി ലാപ്‌ടോപ്പ് വാങ്ങി തരുമോയെന്ന് റുബീന 59 കാരനോട് ചോദിച്ചു. വാങ്ങിനല്‍കാമെന്ന് പരാതിക്കാരനും സമ്മതിച്ചു.

ഇത് നല്‍കാനായി കഴിഞ്ഞ വ്യാഴാഴ്ച ഇയാള്‍ മംഗളൂരുവിലെത്തി. അതിനിടെ യുവതി പരാതിക്കാരനെ ഹോട്ടല്‍ മുറിയിലേക്കെത്തിച്ചു. മുറിയിലുണ്ടായിരുന്ന തട്ടിപ്പ് സംഘത്തിലെ ശേഷിക്കുന്നവര്‍ പരാതിക്കാരന്റെ വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചു. തുടര്‍ന്ന് യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. പേടിച്ച മധ്യ വയസ്‌കന്‍ 10,000 രൂപ അന്നുതന്നെ നല്‍കി.

ALSO READ രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്, ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരുന്ന് രാജ്യം

പിറ്റേന്ന് പടന്നക്കാട് വച്ച് ബാക്കി തുകയും കൈമാറി. എന്നാല്‍ ഹണി ട്രാപ്പ് സംഘം വീണ്ടും പണം ആവശ്യപ്പെട്ടു. ഇതേടെയാണ് മധ്യവയസ്‌കന്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നിര്‍ദ്ദേശം അനുസരിച്ച് പണം നല്‍കാനെന്ന വ്യാജേന സംഘാംഗങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു.

സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘത്തെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണ സ്വദേശി 37കാരനായ ഫൈസല്‍, ഭാര്യ 29കാരി റുബീന, കാസര്‍കോട് ഷിറിബാഗിലു സ്വദേശി സിദീഖ്, മാങ്ങാട് സ്വദേശികളായ ദില്‍ഷാദ്, അബ്ദുല്ലക്കുഞ്ഞി റഫീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ എന്നിവരെയാണ് മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ സംഘം മറ്റ് ആളുകളേയും ഇത്തരത്തില്‍ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version