യുവഡോക്ടറുടെ ആത്മഹത്യ, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനമാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചത്.

തിരുവനന്തപുരം: വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനമാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചത്.

മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്ളാറ്റില്‍ തിങ്കളാഴ്ച രാത്രിയാണ് ഷഹ്‌നയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സമയമായിട്ടും കാണാതായതോടെ സഹപാഠികള്‍ അന്വേഷിച്ചെത്തിയപ്പോള്‍ അബോധാവസ്ഥയിലായ നിലയിലാണ് ഷഹ്നയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവാവിന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ കാറുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്.

എന്നാല്‍ അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്ക് കഴിയില്ലെന്ന് പറഞ്ഞതോടെ യുവാവ് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതിന്റെ മാനോവിഷമത്തിലാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം സൂചിപ്പിക്കുന്നതാണ് ഷഹ്നയുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പും.

ALSO READ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ചു: ചികിത്സയിലിരിക്കെ നാല് വയസ്സുകാരി മരിച്ചു

വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹ്ന. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പി.ജി.ക്ക് പ്രവേശനം നേടിയത്.

Exit mobile version