തൃശ്ശൂരില്‍ ട്രെയിനില്‍ എത്തിയവരുടെ ബാഗ് തട്ടിപ്പറിച്ച് ആക്രമണം, യുവാവ് കുത്തേറ്റുമരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് ഇ മരിച്ചത്.

തൃശൂര്‍: തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് ഇ മരിച്ചത്. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം. ഇയാളുടെ സഹോദരനും മറ്റ് ഒരാള്‍ക്കും കൂടി കുത്തേറ്റു. ഗുരുതരപരിക്കേറ്റ രണ്ടുപേരെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് വിവരം.

ദിവാന്‍ജിമൂല പാസ്‌പോര്‍ട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് അടി പിടിയിലുള്ള പരിക്കാണ്.

സംഭവം ഇങ്ങനെ….

ഒളരിക്കര സ്വദേശികളായ ശ്രീരാഗ്, സഹോദരന്‍ ശ്രീരേഖ്, അജ്മല്‍, ശ്രീരാജ് എന്നിവര്‍ എറണാകുളത്തുനിന്ന് ട്രെയിനിലെത്തി രണ്ടാംകവാടത്തിലൂടെ പുറത്തേക്കുവന്നു. ഈസമയം ദിവാന്‍ജി മൂലയില്‍ തമ്പടിക്കുന്ന ഒരു സംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. വലിച്ചുവാരിയിട്ട സാധനങ്ങള്‍ തിരികെവയ്ക്കാന്‍ ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

അജ്മല്‍ ദിവാന്‍ജിമൂലയിലെ താമസക്കാരനാണ്. പരിക്കേറ്റ ശ്രീരാഗിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരന്‍ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് അഫ്താഫിനെ പരിക്കേറ്റനിലയില്‍ കോ- ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Exit mobile version