പെരുമ്പാവൂരില്‍ 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍, അതിഥി തൊഴിലാളി ദമ്പതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് തുണിയില്‍ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളം: പെരുമ്പാവൂരില്‍ തോടിന് കരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് തുണിയില്‍ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ കുട്ടിയെന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കള്‍ താമസിച്ചതായി സൂചനയുള്ള വീട്ടില്‍ പോലീസ് പരിശോധന നടത്തി.

അതേസമയം, വീട്ടുടമയുടെ കൈവശം താമസക്കാരുടെ പേര് വിവരങ്ങള്‍ ഇല്ലാത്തത് പോലീസിന് തുടരന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്. മേതല തുരങ്കം ജംഗ്ഷന് സമീപം പ്രദേശവാസിയായ ഷാജി വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് അതിഥി തൊഴിലാളികളായ ദമ്പതികള്‍ താമസിച്ചിരുന്നത്.

ഇവിടെ പോലീസും വിരല്‍ അടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. കുട്ടിയെ പൊതിഞ്ഞ് കൊണ്ടുപോകാന്‍ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന ബഡ്ഡ് ഷീറ്റിന്റെ ബാക്കി ഭാഗം വീടിന്റെ പരിസരത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിഥി തൊഴിലാളികളായ ദമ്പതിമാര്‍ താമസിച്ച് വന്നിരുന്ന വീട്ടില്‍ രണ്ടര വയസ്സുള്ള ഒരു ആണ്‍കുട്ടിയും ബന്ധുക്കളായ സ്ത്രീകളും ഉണ്ടായിരുന്നു. വീടിന് തൊട്ടടുത്തുള്ള സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ ആയിരുന്നു ഇവര്‍ക്ക് ജോലി.

കഴിഞ്ഞദിവസം വീട്ടില്‍ നിന്ന് പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടതായും കുട്ടി ഉണ്ടായതിന്റെ സന്തോഷത്തില്‍ പരിസരവാസികള്‍ക്ക് ഇവര്‍ ലഡു നല്‍കിയെന്നും വീട്ടുടമസ്ഥന്‍ ഷാജി പറഞ്ഞു. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു പ്രസവം നടന്നതെന്നാണ് കുടുംബം ഇവരോട് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പല മേഖലകളില്‍ അന്വേഷണം തുടരുന്നതായി പെരുമ്പാവൂര്‍ പോലീസ് അറിയിച്ചു.

Exit mobile version