ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച യുവതിക്ക് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചതായി പരാതി

ആലുവ കുന്നത്തേരി സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്.

എറണാകുളം: ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച യുവതിക്ക് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. താലസീമിയ രോഗിയായ 27കാരിക്കാണ് ഗുരുതരമായ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആലുവ കുന്നത്തേരി സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്.

ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (എന്‍.എ.ടി.) സംവിധാനം ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. താലസീമിയ രോഗിയായ യുവതി കഴിഞ്ഞ 27 വര്‍ഷമായി രക്തപ്പകര്‍ച്ചയിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 15 ദിവസത്തിനിടെ രക്തം പകര്‍ച്ച നടത്തണം.

അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാസത്തില്‍ മൂന്ന് ദിവസം ജില്ലാ ആശുപത്രിയില്‍ സൗജന്യമായി സേവനം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റിലാണ് ഹെപ്പറ്റൈറ്റിസ് വൈറസായ എച്ച്.ബി.എസ്.എ.ജി. കണ്ടെത്തിയത്. തുടര്‍ന്ന് അമൃത ആശുപത്രിയില്‍ തന്നെ തുടര്‍ചികിത്സ നടത്തുകയായിരുന്നു. ഇപ്പോഴും ആലുവ ജില്ലാ ആശുപത്രിയില്‍നിന്ന് തന്നെ യുവതി രക്തപ്പകര്‍ച്ച നടത്തുന്നുണ്ട്.

എറണാകുളം ഐ.എം.എ.യില്‍ നിന്ന് എന്‍.എ.ടി. നടത്തിയ രക്തമാണ് യുവതിക്കായി പ്രത്യേകം എത്തിക്കുന്നത്. അതേസമയം, എന്‍.എ.ടി. സംവിധാനമില്ലാത്തതിനാല്‍ ആലുവ ഹീമോഫീലിയ സെന്ററില്‍ രക്തപ്പകര്‍ച്ച നടത്തുന്ന രോഗികള്‍ ആശങ്കയിലായി.

Exit mobile version