അജയ് രാജിന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഭാര്യയ്ക്കും അയച്ചു, ക്യാന്‍ഡി ക്യാഷിന് പുറമെ മറ്റ് വായ്പ ആപ്പുകളും! കൂടുതല്‍ അന്വേഷണത്തിലേക്ക് പോലീസ്

ലോണുമായി ബന്ധപ്പെട്ട് അജയ് രാജിന് വന്നതെല്ലാം ഇന്റര്‍നെറ്റ് കോളുകളാണ്. മെസേജ് വന്ന വാട്സ്ആപ്പ് നമ്പറുകള്‍ ഉപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് കണ്ടെത്തണം. ഇതിനായി മെറ്റയെ സമീപിക്കാനൊരുങ്ങുകയാണ് പോലീസ്.

വയനാട്: വായ്പ ആപ്പ് ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അരിമുള സ്വദേശി അജയ് രാജ് ക്യാന്‍ഡി ക്യാഷിനു പുറമെ മറ്റ് വായ്പ ആപ്പുകളും ഉപയോഗിച്ചെന്ന് സംശയം. അജയ് രാജിന്റെ ഫോണില്‍ മറ്റു വായ്പാ ആപ്പുകളുമുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ലോണുമായി ബന്ധപ്പെട്ട് അജയ് രാജിന് വന്നതെല്ലാം ഇന്റര്‍നെറ്റ് കോളുകളാണ്. മെസേജ് വന്ന വാട്സ്ആപ്പ് നമ്പറുകള്‍ ഉപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് കണ്ടെത്തണം. ഇതിനായി മെറ്റയെ സമീപിക്കാനൊരുങ്ങുകയാണ് പോലീസ്.

ലോണ്‍ ആപ്പില്‍ നിന്ന് പണം കടമെടുത്തതിന് പിന്നാലെ ഭാര്യയും മക്കളും അടക്കമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിലേക്ക് അജയ് രാജിന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും, ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നു. ഇത് ആത്മഹത്യയ്ക്ക് പ്രേരണയായി എന്നാണ് നിഗമനം. മരിക്കുന്നതിന് അഞ്ച് മിനുറ്റ് മുമ്പ് പോലും അജയ് രാജിന് ഭീഷണി സന്ദേശം വന്നിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ലോട്ടറി വില്പനക്കാരനായിരുന്നു അജയ് രാജ്. 3747 രൂപയാണ് സെപ്തംബര്‍ ഒമ്പതിന് അജയ് രാജ് ക്യാന്‍ഡി ക്യാഷ് എന്ന ആപ്പില്‍ നിന്ന് കടമെടുത്തത്. വില്‍പ്പനയ്ക്ക് ടിക്കറ്റ് എടുക്കാന്‍ കല്‍പ്പറ്റയിലേക്ക് രാവിലെ പോയതാണ്. എന്നാല്‍ അരി മുള എസ്റ്റേറ്റിന് സമീപത്ത് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയതുമില്ല. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് അജയ് രാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അജയ് രാജ് നാട്ടിലെ സുഹൃത്തുക്കളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണ പരിധിയില്‍ ഇതും ഉള്‍പ്പെടും.

Exit mobile version