പുറമ്പോക്കില്‍ താമസിക്കുന്ന 12 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ്, കിടപ്പാടത്തിനായി കൈക്കൂപ്പി കരഞ്ഞ് അമ്മമാര്‍! നടന്നത് നാടകീയ രംഗങ്ങള്‍; ഉദ്യോഗസ്ഥര്‍ മടങ്ങി

തൃശൂര്‍ തഹസില്‍ദാരുടെയും ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ഒഴിപ്പിക്കാന്‍ എത്തിയെങ്കിലും വീട്ടുകാര്‍ അവരെ തടയുകയായിരുന്നു.

തൃശൂര്‍: പട്ടിക്കാട് ചെമ്പൂത്ര കുരങ്ങന്‍പാറ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 12 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ് വന്നതിന് പിന്നാലെ നടപടി ക്രമങ്ങള്‍ക്കായി ഉദ്യോഗസ്ഥരെത്തിയെങ്കിലും അവിടെ നടന്നത് നാടകീയ രംഗങ്ങള്‍. തൃശൂര്‍ തഹസില്‍ദാരുടെയും ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ഒഴിപ്പിക്കാന്‍ എത്തിയെങ്കിലും വീട്ടുകാര്‍ അവരെ തടയുകയായിരുന്നു.

ഇവര്‍ക്ക് പിന്തുണയുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഒഴിപ്പിക്കല്‍ നടപടിയില്‍ സഹകരിക്കണമെന്ന് പോലീസും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും വേറെ ഭൂമി വാങ്ങുവാനോ വീട് വയ്ക്കുവാനോ സാമ്പത്തികശേഷിയില്ലാത്ത തങ്ങള്‍ക്ക് പുനരധിവാസം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, തങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാണെന്നും 50 വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നുവെന്നും വേറെ വഴിയില്ലെങ്കില്‍ കൂട്ട ആത്മഹത്യേയേ വഴിയുള്ളൂവെന്നും വയസ്സായ അമ്മമാര്‍ കരഞ്ഞു കൈകൂപ്പി തഹസില്‍ദാരെ അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ കടത്തിവിടാതെ ചിലര്‍ വഴിയില്‍ കുത്തിയിരുന്നു.

ഇതിനിടയില്‍ 80 വയസുള്ള ശാന്ത തലകറങ്ങി വീണു. സംഭവം രൂക്ഷമാകുമെന്ന സ്ഥിതി വന്നപ്പോള്‍ ജനങ്ങളെ ആക്രമിച്ചുകൊണ്ട് നിയമം നടപ്പാക്കാന്‍ എസ്‌ഐ ബിബിന്‍ ബിയും തഹസില്‍ദാര്‍ ടി ജയശ്രീയും തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ട പുനരധിവാസ നടപടികള്‍ കൈക്കൊണ്ടതിനുശേഷമേ ഒഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകു എന്നും തഹസില്‍ദാര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

തുടര്‍ന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥരോട് പ്രദേശത്തെ സംഘര്‍ഷാവസ്ഥ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും തഹസില്‍ദാര്‍ പറഞ്ഞു. ഇതിനുശേഷം ഉദ്യോഗസ്ഥസംഘം തിരിച്ചുപോയി.

പുറമ്പോക്കിന് സമീപത്തുള്ള സ്വകാര്യ വ്യക്തി തന്റെ ഏക്കര്‍ കണക്കിന് വരുന്ന ഭൂമിയിലേക്ക് കടക്കുന്നതിനുള്ള വഴി ഇല്ലാത്തതുകൊണ്ട് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന താമസക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. കേസ് പരിഗണിച്ച കോടതി 12 കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ അതാത് സര്‍ക്കാര്‍ വിഭാഗങ്ങള്‍ കൈകൊണ്ട് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് ഉത്തരവിറക്കി. അതേസമയം, പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഒരുമിച്ച് രംഗത്തെത്തി.

Exit mobile version