ഇടുക്കിയില്‍ വീടിനകത്ത് കയറിയ മോഷ്ടാക്കളെ ചെറുത്ത് തോല്‍പ്പിച്ച് നാലംഗ കുടുംബം

മറയൂര്‍ കോട്ടക്കുളത്ത് സതീശന്‍, ഭാര്യ ശ്രീലേഖ, മകന്‍ കവിജിത്, ശ്രീലേഖയുടെ സഹോദരിയുടെ മകളായ രണ്ടര വയസ്സുകാരി ധനുശ്രീ എന്നിവരാണ് മോഷ്ടാക്കളെ ചെറുത്ത് തോല്‍പ്പിച്ചത്.

ഇടുക്കി: മോഷ്ടാക്കളുടെ ആക്രമണ ചെറുത്ത് തോല്‍പ്പിച്ച് നാലംഗ കുടുംബം. കഴിഞ്ഞ ദിവസമാണ് ഇടുക്കിയില്‍ കമ്പിപ്പാരകൊണ്ട് വീട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കളെ വാതില്‍ തള്ളിപ്പിടിച്ച് കുടുംബം ചെറുത്തത്. ഫ്യൂസൂരിയ ശേഷം വേലിക്കല്ലുപയോഗിച്ച് വാതില്‍ പൊളിക്കാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. ഇത് മനസ്സിലാക്കിയ കുടുംബം ഒന്നാകെ ചെറുത്തതോടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

മറയൂര്‍ കോട്ടക്കുളത്ത് സതീശന്‍, ഭാര്യ ശ്രീലേഖ, മകന്‍ കവിജിത്, ശ്രീലേഖയുടെ സഹോദരിയുടെ മകളായ രണ്ടര വയസ്സുകാരി ധനുശ്രീ എന്നിവരാണ് മോഷ്ടാക്കളെ ചെറുത്ത് തോല്‍പ്പിച്ചത്.

പുലര്‍ച്ചെ ഒരുമണിയോടെ വീടിന്റെ വാതില്‍ ഇളക്കുന്നത് പോലെയുള്ള ശബ്ദം കേട്ടാണ് സതീശന്റെ ഭാര്യ ശ്രീലേഖ ഉണര്‍ന്നത്. ശബ്ദം കേട്ടയുടനെ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ലൈറ്റിട്ടു. എന്നാല്‍ മോഷ്ടാക്കള്‍ ഫ്യൂസൂരി.

തുടര്‍ന്ന് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കാര്യമെന്താണെന്ന് നോക്കുമ്പോഴേയ്ക്കും മോഷ്ടാക്കളിലൊരാള്‍ വീടിനകത്ത് കയറിയിരുന്നു. ഇതോടെ വീട്ടിലുണ്ടായിരുന്ന നാലുപേരും ഒരു മുറിയില്‍ കയറി വാതില്‍ അടച്ചു. മുറിയുടെ വാതില്‍ കള്ളന്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ വീടിന് അടുത്തുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. അപ്പോഴേക്കും വാതിലിന്റെ താഴുകള്‍ പൊളിഞ്ഞിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ക്ക് അകത്ത് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും സതീശനും ഭാര്യയും വാതില്‍ തള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.

ഇതിനോടകം ബന്ധു അയല്‍ക്കാരെ കൂട്ടി വീട്ടിലേക്ക് എത്തി. ഇതോടെ മോഷ്ടാക്കള്‍ മോഷണ ശ്രമം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. അതേസമയം, സതീശന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വാതില്‍ ഉന്തിപ്പിടിക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചു പോയിരുന്നു. ഇത് എടുത്ത കള്ളന്‍ 50 മീറ്റര്‍ അകലെ ഫോണ്‍ ഉപേക്ഷിക്കുകയും ചെയ്തു.

Exit mobile version